കോവിഡ് 19 നെ തുരത്താന്‍ പുതിയ മാര്‍ഗം, ആന്റി ബോഡി തെറാപ്പി മനുഷ്യരില്‍ പരീക്ഷണം തുടങ്ങി. ഏലി ലില്ലി ആന്‍ഡ് കമ്പനി എന്ന അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് പുതിയ പരീക്ഷണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ഈ ചികിത്സാരീതി സുരക്ഷിതമാണോ എന്ന് പരീക്ഷണങ്ങളുടെ ആദ്യഘട്ടത്തില്‍ പരിശോധിക്കും. ജൂണ്‍ അവസാനത്തോടെ ഇതിന്റെ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 ന് ഈ രീതി ഫലപ്രദമെന്നു കണ്ടാല്‍ ഈ ശരത്കാലത്തോടെ ചികില്‍സയ്ക്ക് ഉപയോഗിച്ചുതുടങ്ങുമെന്ന് കമ്പനി അറിയിച്ചു. കാനഡ ആസ്ഥാനമായ അബ്‌സെല്ലറ എന്ന ബയോടെക്‌നോളജി കമ്പനിയുമായി ചേര്‍ന്നാണ് ചികിത്സയ്ക്ക് രൂപം കൊടുത്തത്.

എച്ച്‌ഐവി, ആസ്മ, ലൂപ്പസ്, എബോള, ചിലയിനം കാന്‍സറുകള്‍ തുടങ്ങിയവ ചികിത്സിക്കാന്‍ മോണോക്ലോണല്‍ ആന്റി ബോഡി തെറാപ്പി ഉപയോഗിച്ച്‌ വിജയിച്ചിട്ടുള്ളതാണ്. ‘ഇങ്ങനെയൊരു തെറാപ്പി കോവിഡ്19നെതിരെ വിജയിക്കുമോ എന്ന കാര്യം വ്യക്തമല്ലായിരുന്നു. എന്നാല്‍ ഈ ചികിത്സ, ലാബില്‍ കോശങ്ങളില്‍ ഉപയോഗിച്ചപ്പോള്‍, അത് മറ്റ് കോശങ്ങളിലേക്കു പടരാനുള്ള വൈറസിന്റെ കഴിവിനെ തടഞ്ഞു. ഇതുവരെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും ഈ ഫലത്തെ അടിസ്ഥാനമാക്കി അടുത്ത പടിയിലേക്കു കടക്കാന്‍, അതായത് രോഗികളില്‍ ഇത് പരീക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് അനുമതി ലഭിച്ചു