സംസ്ഥാനത്ത് അമ്പതിലേറെ മോഷണക്കേസുകളിൽ പ്രതിയായ സുൽത്താൻ ബത്തേരി കുപ്പാടി പ്ലാമൂട്ടിൽ വീട്ടിൽ സാബു (സ്പൈഡർ സാബു 53) ഇയാളുടെ കൂട്ടാളി കോഴിക്കോട് നല്ലളം ചൈത്രം വീട്ടിൽ അജിത്ത് സത്യജിത്ത് (30) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അങ്കമാലിയിൽ നിന്ന് പിടികൂടിയത്. അങ്കമാലിയിൽ മോഷണത്തിന് ഒരുക്കം നടത്തുന്നതിനിടയിലാണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 30ന് രാത്രി കുന്നത്തുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മണ്ണൂർ പരമേശ്വരൻ ഇളയതിന്റെ വീടിന്റെ വാതിൽ പൊളിച്ച് അകത്തു കയറി നവരത്ന മോതിരം, 25000 രൂപ , സ്മാർട്ട് വാച്ചുകൾ, പെൻ ക്യാമറ, ടാബ് തുടങ്ങിയ മോഷണം ചെയ്ത കേസിനാണ് അറസ്റ്റ് ചെയ്തത്.
സംഭവം നടക്കുന്ന സമയത്ത് വീട്ടുകാർ ബന്ധുവിന്റെ വീട്ടിൽ പോയിരിക്കുകയായിരുന്നു. പകൽസമയം ബൈക്കിൽ കറങ്ങി നടന്ന് ആളില്ലാത്ത വീട് മനസ്സിലാക്കി രാത്രിയിൽ ബൈക്കിൽ എത്തി മോഷണം ചെയ്തു പോകുന്ന രീതിയാണ്. പോലീസ് നടത്തിയ ശാസ്ത്രീയമായി അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്..
2023 ൽ കോഴിക്കോട് നിന്ന് മോഷണ കേസിൽ ജയിലിൽ പോയ സാബു മയക്കുമരുന്ന് കേസിൽ ജയിലിൽ കിടന്ന അജിത്തുമായി പരിചയപ്പെടുകയായിരുന്നു. മാർച്ചിൽ ജയിലിൽ നിന്നിറങ്ങിയ പ്രതികൾ ഒരുമിച്ച് താമസിച്ച് മോഷണം നടത്തിവരികയായിരുന്നു.
മണ്ണൂരിലെ വീട്ടിൽ നിന്ന് മോഷണം ചെയ്ത നവരത്ന മോതിരം എറണാകുളത്ത് വിൽപ്പന നടത്തി. കോഴിക്കോട് വയനാട് ,തൃശ്ശൂർ എറണാകുളം, ഇടുക്കി ആലപ്പുഴ, കോട്ടയം ജില്ലകളിലായി 50 ൽ ഏറെ മോഷണ കേസിലെ പ്രതിയാണ് സ്പൈഡർ സാബു. 2001 കോഴിക്കോട് മോഷണത്തിനിടെ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസും ഇയാൾക്കുണ്ട്.