‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന ചലച്ചിത്ര കൂട്ടായ്മയെ സ്വാ​ഗതം ചെയ്ത് സംവിധായകൻ വിനയൻ. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ വിജയിച്ചാൽ മലയാള സിനിമാ സംഘടനകൾക്കിടയിൽ വിപ്ളവകരമായ മാറ്റമായിരിക്കും ഉണ്ടാവുകയെന്ന് പ്രതീക്ഷിക്കുന്നതായും സംഘടനയുടെ ഭാ​ഗമാകാൻ ആലോചിക്കുന്നുവെന്നും വിനയൻ കുറിച്ചു.

വലിപ്പച്ചെറുപ്പം ഇല്ലാതെ സംഘടനയ്കുള്ളിൽ എല്ലാവരെയും ഒരുപോലെ കാണുകയും അതുപോലെ ഭയമില്ലാതെ ശക്തമായ നിലപാടെടുക്കാനുള്ള കരുത്തും പുതിയ സംഘടന ആർജ്ജിക്കണം. എങ്കിൽ ആ സംഘടനക്കൊപ്പം ഞാനും ഉണ്ടാകും. പവർ ഗ്രൂപ്പല്ല നമുക്കു വേണ്ടത് പവറുള്ള സിനിമാ ഇൻഡസ്ട്രിയാണ് ആവശ്യം- വിനയൻ കൂട്ടിച്ചേർത്തു. 

വിനയന്റെ കുറിപ്പ്

പ്രോഗ്രസ്സീവ് മലയാളം ഫിലിം മേക്കേഴ്സ് “(PMFA) എന്ന പുതിയ സിനിമാസംഘടന അവരുടെ നിയമാവലിയുടെ ഡ്രാഫ്റ്റ് എനിക്കിന്ന് അയച്ചു തന്നു. Byelaw കണ്ടതിനു ശേഷം പുതിയ സംഘടനയുമായി സഹകരിക്കുന്നകാര്യം ആലോചിക്കാമെന്നാണു ഞാൻ പറഞ്ഞിരുന്നത്… 

മലയാള സിനിമയിലെ നിർമ്മാതാക്കൾ മുതൽ ടെക്നീഷ്യൻമാരും ആർടിസ്ററുകളും മാത്രമല്ല തൊഴിലാളികളും സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകളും(ജൂണിയർ ആർട്ടിസ്റ്റുകൾ) കുടാതെ സിനിമയുടെ പബ്ളിസിറ്റിക്കായി പോസ്റ്റർ ഒട്ടിക്കുന്ന തൊഴിലാളികൾക്കു പോലും അംഗത്വം കൊടുത്തുകൊണ്ടുള്ള വിശാലമായ ഒരു വേദി ആയിട്ടാണ് PMFA ആരംഭിക്കുന്നത് ഇതു വിജയിച്ചാൽ മലയാള സിനിമാ സംഘടനകൾക്കിടയിൽ വിപ്ളവകരമായ മാറ്റമായിരിക്കും ഉണ്ടാകുക…
ആ സംഘടന ട്രേഡ് യൂണിയൻ ആക്കണോ എന്ന കാര്യം പൊതുയോഗത്തിൽ തീരുമാനിക്കാം എന്നാണ് സംഘാടകർ പറഞ്ഞത്..

ട്രേഡ് യൂണിയൻ ആകുകയോ ഏതെൻകിലും ട്രേഡ് യൂണിയനുകൾക്ക് ആ അസ്സോസിയേഷനിൽ അംഗത്വം കൊടുക്കുകയോ ചെയ്യാൻ പൊതുയോഗ തീരുമാനം മതിയാകും. എന്തായാലും ഒരു ഡ്രൈവർക്കോ സെറ്റുകളിൽ ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ ബോയ്ക്കോ ഒരു സപ്പോർട്ടിംഗ് ആർട്ടിസ്റ്റിനോ നിർമ്മാതാവും സംവിധായകനും നായകനും ഇരിക്കുന്ന വേദിയിൽ തുല്യതയോടെ അഭിപ്രായ പ്രകടനം നടത്താൻ കഴിയുക എന്നത് പുതിയോരു സിനിമാ സംസ്കാരം സൃഷ്ടിച്ചേക്കാം. തീരുമാനങ്ങൾ കൂടുതൽ സുതാര്യ മാക്കാനും സ്വാർത്ഥമതികളുടെ പവർഗ്രൂപ്പ് ഫോർമേഷൻ ഒഴിവാക്കാനും ഈ കൂട്ടായ്മ സഹായിക്കും..

വേറെ ഏതെങ്കിലും സിനിമാ സംഘടനയിൽ അംഗമായിട്ടുള്ളവർക്ക് ഈ സംഘടനയിൽ അംഗത്വം എടുക്കുന്നതിൽ തടസ്സമില്ല എന്നത് ജനാധിപത്യ പരമായി നല്ല കാര്യം തന്നെ. തങ്ങളുടെ സംഘടനയിൽ അംഗമല്ലാത്തവരെ കൊണ്ട് സിനിമാ സെറ്റിൽ ജോലി ചെയ്യിക്കില്ല എന്ന ചില സിനിമാ സംഘടനകളുടെ അഹങ്കാരത്തിന്റെ പത്തിക്ക് അടികൊടുക്കേണ്ടത് ആദ്യത്തെ ആവശ്യമാണ്. ഇതെല്ലാം സ്വകാര്യ സംഘടനകളാണ് അല്ലാതെ സർക്കാർ കമ്മിറ്റികളല്ല എന്ന കാര്യം പലരും ഓർക്കുന്നില്ല. ഇപ്പോൾ തന്നെ നിർമ്മാതാക്കളുടെ സംഘടനയിലും അമ്മയിലും ഫെഫ്കയിലും ഒരുപോലെ അംഗത്വമുള്ള ധരാളം ചലച്ചിത്ര പ്രവർത്തകരുണ്ട്..

ഒന്നിലും അംഗത്വം കിട്ടാതെ നിൽക്കുന്നതോ വലിയ തുക കൊടുക്കേണ്ടതു കൊണ്ട് അംഗത്വം എടുക്കാതെ നിൽക്കുന്നതൊ ആയ ധാരാളം നിർമാതാക്കളും നടീനടൻമാരും ടെക്നീഷ്യൻമാരും പുറത്ത് നിൽക്കുന്നുണ്ട് അവരെ ഒക്കെ ചെറിയ ഒരു തുക മാത്രം മെമ്പർഷിപ് ഫീ മേടിച്ചു കൊണ്ട് പുതിയ സംഘടനയിലേക്ക് കൊണ്ടുവരണം എന്നാണ് എന്റെ അഭിപ്രായം.

കൂടുതൽ സുതാര്യവും നൈതികതയും ഉള്ള സംഘടനയായും വലിപ്പച്ചെറുപ്പം ഇല്ലാതെ സംഘടനയ്കുള്ളിൽ എല്ലാവരെയും ഒരുപോലെ കാണുകയും അതുപോലെ ഭയമില്ലാതെ ശക്തമായ നിലപാടെടുക്കാനുള്ള കരുത്തും പുതിയ സംഘടന ആർജ്ജിക്കണം. എങ്കിൽ ആ സംഘടനയ്കൊപ്പം ഞാനും ഉണ്ടാകും. പവർ ഗ്രൂപ്പല്ല നമുക്കു വേണ്ടത് പവറുള്ള സിനിമാ ഇൻഡസ്ട്രിയാണ് ആവശ്യം

സംവിധായകരായ ആഷിക്ക് അബു, രാജീവ് രവി, അഞ്ജലി മേനോൻ, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരുന്നത്. തൊഴിലാളികളുടെ ശാക്തീകരണമാണ് സംഘടനയുടെ ലക്ഷ്യം. പുതിയ സിനിമ സംസ്കാരം രൂപീകരിക്കുമെന്നും വാ​ഗ്ദാനമുണ്ട്. സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുന്ന കത്ത് സിനിമ പ്രവർത്തകർക്കിടയിൽ നൽകിത്തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്നും കത്തിലുണ്ട്. 

നേരത്തെ, നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ‘ഫെഫ്ക’യിൽനിന്ന് സംവിധായകൻ ആഷിക് അബു രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ആഷിഖ് അബു ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്ന് രാജി വെച്ചതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും വ്യാജ ആരോപണങ്ങളാണ് സംവിധായകൻ നടത്തിയതെന്നുമായിരുന്നു ഫെഫ്കയുടെ പ്രതികരണം.