കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് തുടങ്ങാൻ കഴിഞ്ഞേക്കും. ഗോവയിൽ നിന്ന് കാർവാറിലെത്തിച്ച ഡ്രഡ്ജർ ഇന്ന് രാവിലെ എട്ട് മണിയോടെ ഡ്രഡ്ജർ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് എത്തിക്കാമെന്നാണ് കണക്കുകൂട്ടൽ. അനുകൂല കാലാവസ്ഥയെങ്കില്‍ നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ ആദ്യം പുഴയിൽ പരിശോധന നടത്തും. എന്നാൽ ഈ ഡ്രഡ്ജർ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാൻ 4-5 മണിക്കൂർ വേണ്ടി വരും. നാവികസേനയുടെ ഡൈവർമാരുടെ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തിയേക്കുമെന്നാണ് വിവരങ്ങൾ. 

ഗോവ തുറമുഖത്തു നിന്ന് ചൊവ്വാഴ്ച പുലർച്ചെ യാത്ര തിരിച്ച ഡ്രഡ്ജറിന്റെ പ്രയാണം പ്രതികൂല കാലാവസ്ഥയെ തുടർന്ന് തടസപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് ഡ്രഡ്ജർ കാർവാർ തീർത്ത് എത്തിയത്. കാറ്റിൻ്റെ ഗതിയും, തിരമാലകളുടെ ഉയരവും, മഴക്കോളും നിരീക്ഷിച്ച ശേഷമായിരിക്കും കാർവാറിൽ നിന്നും ഡ്രഡ്ജർ ഷിരൂരിലേക്ക് പുറപ്പെട്ടത്. ഇതിനിടെ ഡ്രഡ്ജർ ബോട്ട് ഇന്നലെ രാത്രി ഗംഗാവലിയിലെ രണ്ടാമത്തെ റെയിൽ പാലം കടത്തേണ്ടെന്ന് തീരുമാനിച്ചിരുന്നു. രാത്രി ആയതിനാൽ പാലത്തിന്‍റെ വശങ്ങൾ അടക്കം കൃത്യമായി കാണുന്നതിന് തടസം ഉണ്ടായിരുന്നു.

ഇതോടെ അപകടം ഒഴിവാക്കാൻ രാത്രി കൊണ്ട് വരേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം ഡ്രഡ്ജിംഗ് കമ്പനിക്ക് നിർദേശം നൽകുകയായിരുന്നു. ഗംഗാവലിപ്പുഴയിലെ ഒഴുക്ക് വളരെ കുറവാണ്. ഇന്നലെ നാവികസേന നടത്തിയ പരിശോധനയിൽ പുഴയുടെ ഒഴുക്ക് ഒരു നോട്ട് മാത്രമാണ്. ഡൈവർമാർക്ക് ഇറങ്ങി മുങ്ങാൻ കഴിയുന്ന ഒഴുക്കാണ് ഇത്. പുഴയിലെ അടിത്തട്ടിൻ്റെ സ്ഥിതി വിലയിരുത്തി നാവികസേനയുടെ നിർദേശം കൂടി കണക്കിലെടുത്ത് ജില്ലാ ഭരണകൂടം തുടർനടപടി നിശ്ചയിക്കുക.