കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. തിരുത്തൽ ആവശ്യവുമായി യൂത്ത് കോൺഗ്രസ് നേതാവും സോഷ്യൽ മീഡിയ വിഭാഗം തലവനുമായ ഡോ.പി. സരിന്‍. പാലക്കാട് സ്ഥാനാര്‍ഥിത്വത്തില്‍ തിരുത്തലുകളുണ്ടായില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും. തോറ്റാല്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല രാഹുല്‍ ഗാന്ധിയാണെന്നും സരിൻ വിമർശിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമായിരുന്നെന്നും നല്ല തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിൽ പുനപരിശോധന വേണമെന്ന് എ.ഐ സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത് അയച്ചിരുന്നു. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ടെന്നും സരിൻ പറഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ റീൽസ് ഇട്ടതുകൊണ്ട് മാത്രം ഒന്നും ആവില്ല, സമൂഹത്തിന് വേണ്ടി പ്രവർത്തിക്കണം, അതിന് ജയിലിൽ കിടന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നും സരിൻ രൂക്ഷ വിമർശിച്ചു.