കൊച്ചി: അബുദാബിയിൽ വാഹനാപകടത്തിൽ സുഹൃത്ത് ദുഃഖം പങ്കുവെച്ച് മന്ത്രി പി രാജീവ്. കണ്ണൂർ മൊറാഴ സ്വദേശി റെജിലാൽ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. അൽ ഐൻ ട്രക്ക് റോഡിലായിരുന്നു അപകടം. നിയമസഭ കഴിഞ്ഞ് രാത്രി സെക്രട്ടേറിയേറ്റിലെ ഓഫീസിൽ ഒരു മീറ്റിങ്ങിൽ പങ്കെടുക്കവെയാണ് മരണ വാർത്ത അറിയുന്നതെന്ന് പി രാജീവ്

മന്ത്രി പി രാജീവിന്‍റെ കുറിപ്പ്

നിയമസഭ കഴിഞ്ഞ് ഇന്നലെ രാത്രി സെക്രട്ടേറിയേറ്റിലെ ഓഫീസിൽ ഒരു മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് അബുദാബിയിൽ നിന്നും സഖാവ് അൻസാരിയുടെ കോൾ വന്നത്. മീറ്റിങ്ങ് കഴിഞ്ഞ് എടുക്കാമെന്നാണ് കരുതിയതെങ്കിലും തുടർച്ചയായ വിളിവന്നപ്പോൾ മാറിനിന്ന് ഫോൺഎടുത്തു. രാത്രി ഒമ്പതുകഴിഞ്ഞിട്ടുണ്ടാകും. റെജിലാൽ അപകടത്തിൽപ്പെട്ടെന്നും അവിടെവെച്ചുതന്നെ മരണപ്പെട്ടെന്നും ആമുഖമൊന്നുമില്ലാതെ അൻസാരി പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല.

‘ഞങ്ങൾ അവിടെയെത്തിയിട്ട് വിളിക്കാം’ എന്ന് പറഞ്ഞ് അൻസാരി ഫോൺവെച്ചു. റെജിയുടെ സുഹൃത്തുക്കളെ വിളിച്ചുനോക്കി. അവരാരും വിവരമറിഞ്ഞിരുന്നില്ല. കുറച്ചു കഴിഞ്ഞ് വീണ്ടും അൻസാരിയെ വിളിച്ചപ്പോൾ റെജിലാൽ യാത്രയായിയെന്ന് ഉറപ്പായി.

മസ്കറ്റിൽ കേരളവിങ്ങിന്‍റെ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് റെജിലാലിനെ ആദ്യമായി കാണുന്നത്. അന്ന് റെജിലാലിന്‍റെ വീട്ടിലായിരുന്നു താമസം. റെജിയും മായയും മക്കളും എത്ര സന്തോഷകരമായ അനുഭവമായിരുന്നു. പിന്നീട് റെജി നാട്ടിലെത്തിയപ്പോൾ കളമശ്ശേരിയിൽ ഞങ്ങളുടെ വീട്ടിൽ വന്നു. മസ്കറ്റ് വിട്ട് അബുദാബിയിലെത്തിയിട്ടും വിളികൾ മുടങ്ങിയില്ല.

പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ റെജി നാട്ടിലുണ്ടായിരുന്നില്ല. പക്ഷേ ധർമ്മശാലയിലെ വീട്ടിൽ വരണമെന്ന് പലതവണ വിളിച്ചുപറഞ്ഞു. രാത്രി ഏറെ വൈകി ഞാനും കുടുംബവും അവിടെയെത്തി രാത്രി ഭക്ഷണവും കഴിച്ചു. മായയും മക്കളും റെജിയുടെയും മായയുടെയും ബന്ധുക്കളുമെല്ലാം ഉണ്ടായിരുന്നു. അബുദാബിയിൽനിന്നും റെജി വീഡിയോകോളിൽ ഒപ്പം ചേർന്നു.

കഴിഞ്ഞ മേയ് മാസത്തിൽ അബുദാബിയിൽവെച്ച് എന്‍റെ കോബ്രദർ പെട്ടെന്ന് മരണപ്പെട്ടപ്പോൾ റെജിയും മായയും വിവരമറിഞ്ഞ് അവിടെയെത്തി. അതായിരുന്നു അവസാനകൂടിക്കാഴ്ച. അബുദാബിയിലെ സ്ഥാപനങ്ങളിൽ ആളുകളുടെ എണ്ണം കുറയ്ക്കുന്നതും അതെല്ലാം കാണുമ്പോൾ വല്ലാതെ അസ്വസ്ഥമാകുന്നുവെന്നും റെജി പറഞ്ഞു. എഞ്ചിനിയറിങ് കോളേജിലെ പഴയ എസ്എഫ്ഐക്കാരനെ കണ്ണുകളിൽ കണ്ടു.

അടിമുടി രാഷ്ട്രീയമായ ജീവിതമായിരുന്നു റെജിയുടേത്. ജോലി തിരക്കുകൾ മൂലം ഒമാനിലേതുപോലെ സംഘടനയിൽ സജീവമല്ലെന്നും തന്നേക്കാൾ മായയാണ് കൂടുതൽ ആക്റ്റീവെന്നും പറഞ്ഞുവെച്ചു. സൈബറിടത്തും പുറത്തും പാർട്ടി നിലപാടുകൾ ഉയർത്തിപിടിച്ച് പ്രചാരകനായി. പതിഞ്ഞ ശബ്ദത്തിൽ തന്‍റെ നിലപാടുകൾ പറഞ്ഞുറപ്പിച്ചു. സൗഹാർദ്ദത്തിന്‍റെ പച്ചപ്പിൽ എല്ലാവരെയും ചേർത്തുപിടിച്ചു. അകാലത്തിൽ അപകടത്തിൽപ്പെട്ട് വിടവാങ്ങുമ്പോൾ എല്ലാവർക്കും ഓർത്തുവെയ്ക്കാൻ എത്രയോ സ്നേഹം നിറഞ്ഞ ഓർമ്മകൾ. വിട പ്രിയ സുഹൃത്തേ.