പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. മേല്‍ശാന്തി പി എന്‍ മോഹനന്‍ ശ്രീകോവില്‍ തുറന്ന് ദീപം കൊളുത്തി. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിലായിരുന്നു നട തുറക്കല്‍. തുലാ മാസ പൂജകള്‍ക്ക് ശേഷം ഈ മാസം 21ന് നട അടക്കും.

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നാളെ നടക്കും. ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ്, വൈഷ്ണവി എന്നിവരാകും  മേൽശാന്തിമാരുടെ നറുക്കെടുക്കുക. മണ്ഡലകാല പൂജയ്ക്കായി നട തുറക്കുന്ന നവംബർ 15 ന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.

നറുക്കെടുപ്പിനുള്ള അന്തിമ പട്ടികയില്‍ നിന്ന് ഒരാളെ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഒഴിവാക്കി. തിരുവനന്തപുരം സ്വദേശി യോഗേഷ് നമ്പൂതിരിയെയാണ് ദേവസ്വം ബെഞ്ച് ഒഴിവാക്കിയത്. യോഗേഷ് നമ്പൂതിരിക്ക് മാനദണ്ഡ പ്രകാരം തുടര്‍ച്ചയായ പത്ത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഇല്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.