മുള്‍ട്ടാൻ:പാകിസ്ഥാനെതിരായ മുള്‍ട്ടാൻ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 366 റണ്‍സിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയിലാണ്. 224-3 എന്ന മികച്ച നിലയില്‍ നിന്ന് ഒരു റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായതാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. സെഞ്ചുറി നേടിയ ഓപ്പണര്‍ ബെന്‍ ഡക്കറ്റ് ഒഴികെ മറ്റ് ബാറ്റര്‍മാരാരും നിലയുറപ്പിക്കാതെ മടങ്ങിയത് ബാസ്ബോള്‍ കളിക്കാനിറങ്ങിയ ഇംഗ്ലണ്ടിന് തിരിച്ചടിയായി. പാകിസ്ഥാനുവേണ്ടി ഓഫ് സ്പിന്നര്‍ സാജിദ് ഖാന് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇടം കൈയന്‍ സ്പിന്നറായ നൗമാന്‍ അലി രണ്ട് വിക്കറ്റെടുത്തു.
പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 366 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇംഗ്ലണ്ട് പതിവുപോലെ ബാസ്ബോള്‍ ശൈലിയില്‍ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. ഓപ്പണർമാരായ ബെന്‍ ഡക്കറ്റും സാക്ക് ക്രോളിയും ചേര്‍ന്ന് 12 ഓവറില്‍ 73 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. പാക് പേസര്‍മാര്‍ക്ക് യാതൊരു പ്രഭാവവും ഉണ്ടാക്കാന്‍ കഴിയാഞ്ഞതോടെ സ്പിന്നര്‍മാരെ നേരത്തെ പന്തേല്‍പ്പിച്ച ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്റെ തന്ത്രമാണ് ഫലം കണ്ടത്. 27 റണ്‍സെടുത്ത സ്ക് ക്രോളിയെ വീഴ്ത്തി നൗമാന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്.