ജറുസലേം: ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ അവസാന നിമിഷത്തെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേല്‍. കഴിഞ്ഞ ദിവസമാണ് യഹ്യ സിന്‍വാറിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടത്.

ഇതിനു പിന്നാലെയാണ് ദൃശ്യങ്ങളും പുറത്തുവന്നത്. ‘ഹമാസ് നേതാവിന്റെ അവസാന നിമിഷങ്ങള്‍’ എന്ന പേരിലാണ് ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടത്.

തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ പൊടിയില്‍ മൂടി സോഫയില്‍ ഇരിക്കുന്ന ഒരാളാണ് ദൃശ്യത്തിലുള്ളത്. ശരീരം മുഴുവന്‍ മൂടിയ നിലയിലുള്ള ആള്‍ ഡ്രോണ്‍ കണ്ടതോടെ വടിയെടുത്ത് എറിയുന്നതും ദൃശ്യത്തില്‍ കാണാം.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരകരില്‍ ഒരാളാണ് യഹ്യ സിന്‍വാര്‍. ഹമാസിന്റെ ഇന്റലിജന്‍സ് വിഭാഗം തലവനായിരുന്നു സിന്‍വാര്‍. 

കൊലപാതകം, അട്ടിമറി എന്നീ കുറ്റങ്ങള്‍ക്ക് 23 വര്‍ഷം തടവു ശിക്ഷ അനുഭവിച്ചിരുന്നു. 100 ശതമാനം പ്രതിബദ്ധതയും 100 ശതമാനം അക്രമാസക്തനുമായ മനുഷ്യനെന്നാണ് സിന്‍വാറിനെ ഇസ്രയേല്‍ വിശേഷിപ്പിച്ചത്.