എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകരായിരുന്ന അഭിമന്യുവിൻ്റെ കൊലപാതക കേസിലെ പ്രാരംഭ വിചാരണ നടപടികൾ ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. കേസിലെ പ്രതികളായ 16 കാമ്പസ് ഫ്രണ്ട് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കുറ്റപത്രം അനുസരിച്ച് ചുമത്തിയ കുറ്റങ്ങളിന്മേലുള്ള വാദം പ്രൊസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും അറിയിക്കും. കേസിലെ പ്രധാന രേഖകൾ നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് പുനസൃഷ്ടിച്ചാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ സമ‍ർപ്പിച്ച രേഖകളായിരുന്നു കാണാതായത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളായിരുന്നു കോടതിയിൽ നിന്ന് നഷ്ടമായത്.

എന്നാൽ ഹൈക്കോടതിയുടെ നി‍ർദ്ദേശ പ്രകാരം പ്രോസിക്യൂഷൻ രേഖകൾ വീണ്ടും തയ്യാറാക്കി സമ‍ർപ്പിക്കുകയായിരുന്നു. ഈ രേഖകൾ വിചാരണയ്ക്ക് ഉപയോഗിക്കാൻ കഴിയുമെന്ന് വിചാരണ കോടതി അറിയിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവ‍ർത്തകർ ഉൾപ്പെട്ട പ്രതികളെ പൊലീസ് മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു അറസ്റ്റ് ചെയ്തത്. പോപ്പുല‍ർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസ‍ർക്കാർ വിജ്ഞാപനത്തിൽ നിരോധനത്തിനുള്ള കാരണമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളിൽ അഭിമന്യു കൊലക്കേസും ഉൾപ്പെടുത്തിയിരുന്നു.