മുല്ലപെരിയാര്‍ അണക്കെട്ടിലെ പരിശോധനയ്ക്കായി കേരള സര്‍ക്കാര്‍ ജലസേചന വകുപ്പിന്റെ പുതിയ ബോട്ട് ഉദ്ഘാടനത്തിന് സജ്ജം. അണക്കെട്ടിൽ പരിശോധന നടത്തുന്നതിനായി ഉദ്യോഗസ്ഥർക്ക് ജല വിഭവ വകുപ്പ് ബോട്ട് നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പ് നൽകിയിരുന്നു. ഈ വാഗ്ദാനമാണ് പാലിക്കുന്നത്.
ബോട്ടിന്റെ ഫ്ളാഗ് ഓഫും ഇതോടനുബന്ധിച്ചു കുമളിയിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. 12.40 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ ബോട്ട് വാങ്ങിയത്. പ്രദേശ വാസികളുടെയും ആവശ്യം കൂടി പരിഗണിച്ചായിരുന്നു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
ജലസേചന വകുപ്പിന്റെ 15 വര്‍ഷം മുന്‍പ് തകരാറിലായ ബോട്ടിന് പകരമാണ് മന്ത്രി മുന്‍കൈയെടുത്ത് പുതിയ ബോട്ട് വാങ്ങിയത്. 10 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഈ ബോട്ടില്‍ കേരളത്തിന്റെ ഉദ്യോഗസ്ഥര്‍ക്ക് 30 മിനുട്ടിനുള്ളില്‍ തേക്കടി ബോട്ട് ലാന്‍ഡിങ്ങില്‍ നിന്നും മുല്ലപെരിയാര്‍ അണക്കെട്ടിലേക്ക് എത്തിച്ചേരുവാന്‍ കഴിയും.
ഡാമിന്റെയും താഴ്വാരങ്ങളില്‍ വസിക്കുന്ന ജനങ്ങളുടെയും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനായി അണക്കെട്ടിന്റെ ജലനിരപ്പ്, മഴയുടെ അളവ്, നീരൊഴുക്ക്, തമിഴ്‌നാട് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ്, ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്കൊഴുക്കുന്ന സാഹചര്യം, അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യം എന്നിവ നിരീക്ഷിക്കുന്നതിനായി കേരള ജല വിഭവ വകുപ്പിലെ ഉദ്യോഗസ്ഥരെ നിയോഗിക്കാറുണ്ട്.
ഇത്തരം സാഹചര്യങ്ങളില്‍ കേരള പോലീസിന്റെയും വനം വകുപ്പിന്റെയും ബോട്ടുകളാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ ആശ്രയിച്ചു വന്നിരുന്നത്. പല അടിയന്തിര ഘട്ടങ്ങളിലും ബോട്ടുകള്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുകയും തന്മൂലം പരിശോധനകള്‍ മുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വിഷയത്തില്‍ ഇടപെട്ട മന്ത്രി വകുപ്പിന് സ്വന്തമായി പുതിയ ഒരു ബോട്ടെന്ന ആശയം നടപ്പിലാക്കിയത്.