യുഎസിന്റെ അമ്പത്തിയൊന്നാമത് സംസ്ഥാനമായാൽ കാനഡയ്ക്കുള്ള ഇറക്കുമതിത്തീരുവ ഒഴിവാക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയിൽ നിന്നു യുഎസിനു ഒന്നും വേണ്ടെന്നും ട്രംപ് പറഞ്ഞു. 

‘‘കാനഡയ്ക്ക് യുഎസ് നൂറുകണക്കിനു ബില്യൺ ഡോളറാണ് സബ്സിഡിയായി നൽകുന്നത്. ഈ വലിയ സബ്‌സിഡി ഇല്ലെങ്കിൽ, കാനഡ ഒരു രാജ്യമായി നിലനിൽക്കില്ല. അതിനാൽ, കാനഡ നമ്മുടെ അമ്പത്തിയൊന്നാമത്തെ സംസ്ഥാനമായി മാറണം. ഈ നീക്കം വഴി വളരെ കുറഞ്ഞ നികുതിക്കൊപ്പം കാനഡയിലെ ജനങ്ങൾക്കു മികച്ച സൈനിക സംരക്ഷണവും ലഭിക്കും’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.

കാനഡയെ യുഎസിന്റെ 51-ാം സംസ്ഥാനമാക്കാൻ ആഗ്രഹിക്കുന്നതായി ട്രംപ് നേരത്തെയും പറഞ്ഞിരുന്നു. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പതനത്തിനു കാരണമായത് വരെ ട്രംപിന്റെ ഈ പ്രസ്താവനയാണെന്ന് വിലയിരുത്തുന്നവരുമുണ്ട്.