ബജറ്റ് അവഗണനയിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കേരളത്തെ അവഗണിക്കുന്നതിൽ വലിയ പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യാചിച്ച് നിൽക്കുകയല്ല സംസ്ഥാനമെന്നും എയിംസ് നൽകുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തും കേരളത്തോട് ആകാമെന്നാണ് കേന്ദ്ര നിലപാട്. കേന്ദ്ര ബജറ്റിൽ കേരളത്തിലെ ബിജെപി നേതാക്കളുടെ പ്രതികരണം വിചിത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു. എയിംസിനായുള്ള സ്ഥലം കേരളം കേന്ദ്രത്തിന് മുന്നിൽ നിർദ്ദേശിച്ചിരുന്നു. കേന്ദ്രത്തിന് കേരളത്തോട് പകപോക്കൽ സമീപനമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ഒരു സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ് നിഷേധിക്കുന്നത്. കേരളം പ്രതീക്ഷിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. എന്നാൽ എല്ലാത്തിലും പൂർണ അവഗണനയാണ് നേരിടുന്നത്. എയിംസ് ഇതുവരെ കേരളത്തിന് നൽകിയില്ല. വിഴിഞ്ഞം തുറമുഖത്തിന് ഒരു സഹായവും നൽകിയില്ല. വയനാടിൻ്റെ കാര്യത്തിലും യാതൊരു പ്രഖ്യാപനവും നടത്തിയില്ല. കേരളത്തോട് എന്തുമാകാമെന്ന നിലപാടാണ് കേന്ദ്രത്തിന്. വന്യജീവി സംഘർഷം ഇല്ലാതാക്കാനുള്ള സഹായം ചോദിച്ചിട്ടും കേട്ട ഭാവമില്ല. സംസ്ഥാനത്തിന്റെ ഭാഗമാകേണ്ടവർ വികടന്യായങ്ങൾ പറയുന്നു.” എന്തും പറയാമെന്നാണോയെന്നും അദ്ദേഹം ചോദിച്ചു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ, മനുഷ്യ-വന്യജീവി സംഘർഷം, വിഴിഞ്ഞം തുറമുഖ വികസനം, സാമ്പത്തിക പ്രതിസന്ധി തുടങ്ങി നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും വർഷമായിരുന്നു കേരളത്തിന് 2024. വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപനമാണ് കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത്. അപ്രതീക്ഷിത ദുരന്തങ്ങളിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുന്നതിനിടെ 2025ലെ ബജറ്റ് പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കിയത്.