അനധികൃത മദ്രസകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയ ഉത്തരാഘണ്ഡ് സര്‍ക്കാര്‍ സംസ്ഥാനത്തുടനീളമുള്ള 52 മതസ്ഥാപനങ്ങള്‍ പൂട്ടി മുദ്രവെച്ചു. മുസ്ലീം സമൂഹത്തില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പ് വകവെക്കാതെയാണ് നടപടി. സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മുസ്ലീം സംഘടനകള്‍ ആരോപിച്ചു.
നിയമവിരുദ്ധ മതസ്ഥാപനങ്ങളെയും കയ്യേറ്റങ്ങളെയും തിരിച്ചറിഞ്ഞ് നടപടിയെടുക്കുന്ന പ്രക്രിയ തുടരുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പ്രസ്താവിച്ചു. ”അനധികൃത മദ്രസകളെയും കയ്യേറ്റങ്ങളെയും കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞയെടുത്തു. സമഗ്രമായ അന്വേഷണത്തിന് ശേഷം, നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ഞങ്ങള്‍ നടപടിയെടുക്കുന്നു, ഈ പ്രക്രിയ തുടരും,” ധാമി പറഞ്ഞു.
പള്ളികളും മദ്രസകളും സീല്‍ ചെയ്തത് ഭരണഘടനാവിരുദ്ധ നീക്കമാണെന്ന് ഉത്തരാഖണ്ഡ് മുസ്ലീം സേവാ സംഘടന സംസ്ഥാന പ്രസിഡന്റ് നയിം ഖുറേഷിയും ഇമാം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് മുഫ്തി റൈസ് അഹമ്മദ് ഖാസ്മിയും പ്രതികരിച്ചു. ഈ ആഴ്ച ആദ്യം, ഡെറാഡൂണിലെ മദ്രസകള്‍ അടച്ചുപൂട്ടിയതിന് ബിഎസ്പി മേധാവി മായാവതി ഉത്തരാഖണ്ഡ് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം മുന്‍വിധിയോടെയുള്ളതും മതേതരമല്ലാത്തതുമായ നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്ന് മായാവതി പറഞ്ഞു. ജില്ലയിലെ സീല്‍ ചെയ്ത മദ്രസകള്‍ ഉത്തരാഖണ്ഡ് മദ്രസ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അവയെ മുസ്സൂറി ഡെറാഡൂണ്‍ വികസന അതോറിറ്റി അംഗീകരിച്ചിട്ടില്ലെന്നും ഉത്തരാഖണ്ഡ് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.