നടൻ ബാലയ്‌ക്കെതിരെ മുൻ ഭാര്യ ഡോ. എലിസബത്ത് ഉദയൻ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. വ്യാജരേഖ കേസിൽ ബാലയുടെ രണ്ടാം ഭാര്യ അമൃത സുരേഷ് പരാതി നൽകിയതിന് പിന്നാലെയാണ് എലിസബത്തും ആരോപണങ്ങളുമായി രംഗത്തെത്തിയത്. ബാല തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും എലിസബത്ത് ആരോപിച്ചു.
കിടപ്പുമുറിയിലെ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ബാല തന്നെ നിരന്തരം ഉപദ്രവിച്ചിട്ടുണ്ട്. നിരവധി പെൺകുട്ടികളെ ബാല വഞ്ചിച്ചിട്ടുണ്ട്. ബാലയെയും ബാലയുടെ ഗുണ്ടകളെയും തനിക്ക് പേടിയുണ്ട് എന്നും എലിസബത്ത് വെളിപ്പെടുത്തി.
ബാലയും ഭാര്യ കോകിലയും നൽകിയ ഒരു തമിഴ് അഭിമുഖത്തിന് താഴെ എലിസബത്തിനെതിരെ ചിലർ മോശം കമന്റുകൾ ഇട്ടിരുന്നു. ഇതിന് മറുപടിയായാണ് എലിസബത്ത് ആരോപണങ്ങളുമായി രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പേജിൽ ഈ കമന്റുകളുടെ സ്ക്രീൻഷോട്ട് എലിസബത്ത് പങ്കുവെച്ചിട്ടുണ്ട്.
ബാല തന്നെ വിവാഹം കഴിച്ചത് വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ്. ഫേസ്‌ബുക്ക് വഴിയാണ് ഞങ്ങൾ പരിചയപ്പെട്ടത്. എനിക്കൊപ്പം ഉണ്ടായിരുന്ന സമയത്ത് തന്നെ അയാൾ മറ്റ് സ്ത്രീകൾക്ക് അയച്ച മെസേജുകളും ശബ്ദസന്ദേശങ്ങളും എന്റെ കൈയിലുണ്ട്. ആളുകളെ ക്ഷണിച്ചുവരുത്തി അയാൾ എന്നെ വിവാഹമാല അണിയിച്ചു. വിവാഹം പോലീസിന്റെ സാന്നിധ്യത്തിലാണ് നടത്തിയത്.
ജാതകത്തിലെ പ്രശ്നം കാരണം 41 വയസ്സിന് ശേഷം മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയൂവെന്ന് അയാളും അയാളുടെ അമ്മയും പറഞ്ഞു. പഴയകാലം വെളിപ്പെടുത്തുമെന്നും ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തി. വിഷാദരോഗത്തിന് മരുന്നുകൾ കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞും അയാൾ എന്നെ ഭീഷണിപ്പെടുത്തുന്നു. ബാല തന്നെ ഉപദ്രവിച്ചു. ലൈംഗികമായി പീഡിപ്പിച്ചു. അയാൾ വേറെയും നിരവധി സ്ത്രീകളെ ചതിച്ചിട്ടുണ്ട്. നിസ്സഹായത കാരണം എന്റെ കൈകൾ വിറയ്ക്കുന്നു. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാൾ പരസ്യമായി പറഞ്ഞു. മാത്രമല്ല ഞാൻ മരുന്ന് മാറ്റികൊടുത്തുവെന്നും പറയാതെ പറഞ്ഞു.’ എലിസബത്ത് വ്യക്തമാക്കി. ഈ ആരോപണങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.