ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ നീക്കി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ചുമതലകളുള്ള എഡിജിപി എസ് ശ്രീജിത്തിനാണ് പകരം ചുമതല.

ശബരിമലയിലേയും പരിസരപ്രദേശങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയാണ് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍മാര്‍ക്ക്. എസ് ശ്രീജിത്ത് മുന്‍പും ഈ പദവി വഹിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിന് വീണ്ടും ചുമതല നല്‍കിയത്.

ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍ തുടങ്ങി ഗുരുതര ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയര്‍ന്നത്. പി വി അന്‍വര്‍ എംഎല്‍എയാണ് അജിത് കുമാറിനെതിരെ ആദ്യം രംഗത്തെത്തുന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവരും ആരോപണവുമായി രംഗത്തെത്തി. സിപിഐയും അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ചതോടെ ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ നീക്കിയിരുന്നു