എയർ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ. തനിക്ക് നൽകിയത് പൊട്ടിയ സീറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. ഭോപ്പാലിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രക്ക് എയർ ഇന്ത്യ വിമാനത്തിൽ തനിക്ക് ലഭിച്ചത് തകർന്ന സീറ്റാണെന്നും യാത്രക്കാരെ വഞ്ചിക്കുന്ന നടപടിയാണ് എയർ ഇന്ത്യ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടാറ്റ ഏറ്റെടുത്തതിനുശേഷം എയർ ഇന്ത്യയുടെ സേവനം മെച്ചപ്പെട്ടു എന്ന് കരുതിയെങ്കിലും യാഥാർത്ഥ്യം അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് അനുവദിച്ച സീറ്റ് പൊട്ടിയതിനെക്കുറിച്ച് എയർലൈൻ ജീവനക്കാരോട് അന്വേഷിച്ചപ്പോൾ, സീറ്റിന്റെ അവസ്ഥയെക്കുറിച്ച് മാനേജ്‌മെന്റിനെ നേരത്തെ അറിയിച്ചിരുന്നുവെന്നാണ് ജീവനക്കാർ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഉടൻ തന്നെ ക്ഷമാപണം നടത്തുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, കാപ്റ്റൽ ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ സിഇഒ അനിപ് പട്ടേൽ എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസ് സർവീസിനെ വിമർശിച്ചു.
എയർ ഇന്ത്യയിൽ വൃത്തിഹീനമായ സാഹചര്യങ്ങളും മോശം ഭക്ഷണവുമാണെന്ന് അദ്ദേഹം പറഞ്ഞു. 2021 ഒക്ടോബറിലാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുടെ ബിഡ് നേടിയത്. 2022 ജനുവരിയിൽ ഔദ്യോഗികമായി എയർലൈനിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു