അലഹബാദ്: ഹിന്ദു വിവാഹങ്ങള്‍ കരാര്‍ പോലെ പരിഗണിക്കാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതു പോലെ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കഴിയില്ല. നിയന്ത്രിതമായ സാഹചര്യങ്ങളില്‍, ഇരുഭാഗവും ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിവാഹമോചനം നിയമപരമായി നടത്താന്‍ കഴിയുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.

വിവാഹമോചനത്തിനെതിരെ ഒരു സ്ത്രീ സമര്‍പ്പിച്ച അപ്പീലിലായിരുന്നു ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ്, ദൊനാഡി രമേഷ് എന്നിവരുടെ നിരീക്ഷണം. അന്തിമ ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നതുവരെ പരസ്പര സമ്മതം സാധുവാണെങ്കില്‍ മാത്രമേ കോടതികള്‍ക്ക് വിവാഹമോചനം അനുവദിക്കാന്‍ കഴിയുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.

അന്തിമ ഉത്തരവിന് മുമ്പ് ആരെങ്കിലും ഒരാള്‍ സമ്മതം പിന്‍വലിക്കുകയാണെങ്കില്‍, ആദ്യം നല്‍കിയ സമ്മത പ്രകാരമുള്ള വിവാഹമോചന നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2011-ലെ ബുലന്ദ്ഷഹര്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു സ്ത്രീയുടെ ഹര്‍ജി. 2006 ല്‍ വിവാഹിതരായ ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു അഡീഷണല്‍ ജില്ലാ ജഡ്ജി വിവാഹമോചനം അനുവദിച്ചത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം സ്ത്രീ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോയി. 2008 ല്‍ ഭര്‍ത്താവ് വിവാഹമോചനത്തിന് അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീ മോചനത്തിന് സമ്മതം നല്‍കി.

എന്നാല്‍ വിവാഹമോചന നടപടികള്‍ പുരോഗമിക്കവെ യുവതി സമ്മതം പിന്‍വലിച്ചു. ഇതിനിടെ ദമ്പതിമാര്‍ ഒന്നിച്ച് താമസിക്കാന്‍ ധാരണയായി. രണ്ട് കുട്ടികളുമുണ്ടായി. അതേസമയം, മുന്‍സമ്മതത്തിന്റെ അടിസ്ഥാനത്തില്‍ കോടതി വിവാഹമോചന ഹര്‍ജി അനുവദിച്ചു. ഇതാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.