യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഗാസയിലെ ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയില്‍ നടന്ന ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധമാണിത്. ഹമാസ് സംഘം അധികാരത്തില്‍ നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടാണ് നൂറുകണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയത്.

മുഖംമൂടി ധരിച്ച ഹമാസ് തീവ്രവാദികള്‍, ചിലര്‍ തോക്കുകളുമായി മറ്റ് ചിലര്‍ ബാറ്റണുകളുമായി പ്രതിഷേധക്കാരെ ബലമായി പിരിച്ചുവിടുകയും അവരില്‍ പലരെയും ആക്രമിക്കുകയും ചെയ്തു. ഹമാസിനെ വിമര്‍ശിക്കുന്ന ആക്ടിവിസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോകളില്‍ ചൊവ്വാഴ്ച വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയയിലെ തെരുവുകളിലൂടെ ‘പുറത്തുപോകൂ, പുറത്തുപോകൂ, പുറത്തുപോകൂ, ഹമാസ് പുറത്തുപോകൂ’ എന്ന മുദ്രാവാക്യം വിളിച്ച് യുവാക്കള്‍ മാര്‍ച്ച് ചെയ്യുന്ന ദൃശ്യങ്ങള്‍ കാണാമായിരുന്നു.

ഹമാസ് അനുകൂലികള്‍ സംഘത്തെ ന്യായീകരിച്ച് രംഗത്തെത്തി. പ്രകടനങ്ങളുടെ പ്രാധാന്യം കുറച്ചുകാണുകയും പങ്കെടുക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കുകയും ചെയ്തു. അതേസമയം ഹമാസ് ഔദ്യോഗികമായി ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.