ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയില്‍ നവംബര്‍ 20 ന് തെരഞ്ഞെടുപ്പ് നടക്കും. ഝാര്‍ഖണ്ഡില്‍ നവംബര്‍ 13 നും നവംബര്‍ 20 നും രണ്ട് ഘട്ടങ്ങളിലായാണ് പോളിംഗ് നടക്കുക. രണ്ട് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 29 ആണ്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന തീയതി ഒക്ടോബര്‍ 30, സ്ഥാനാര്‍ത്ഥിത്വങ്ങള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 4.

288 അംഗ മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ 26 ന് അവസാനിക്കുമ്പോള്‍ ഝാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം ജനുവരി 5 ന് അവസാനിക്കും.

മഹാരാഷ്ട്രയില്‍ 9.63 കോടി വോട്ടര്‍മാരുണ്ടെന്നും ഝാര്‍ഖണ്ഡില്‍ 2.6 കോടി വോട്ടര്‍മാരുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പുകളുടെ തിയതിയും ഇതിനോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 47 നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും നവംബര്‍ 13നാണ് ഉപതെരഞ്ഞെടുപ്പ്. പാലക്കാട്, ചേലക്കര നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതേ ദിവസം നടക്കും.