ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രിയുടെ കുടുംബം പണം തട്ടിയതായി പരാതി. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയുടെ സഹോദരങ്ങൾ രണ്ട് കോടി രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. ജനതാദൾ മുൻ എംഎൽഎ ദേവാനന്ദ് ചൗഹാന്റെ ഭാര്യ സുനിത ചൗഹാനാണ് പരാതിക്കാരി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയപുര സീറ്റിൽ മത്സരിക്കാൻ അവസരം നൽകാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ സീറ്റ് നൽകിയില്ല. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. ബംഗളൂരുവിലെ ബസവേശ്വർ നഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വഞ്ചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ കേന്ദ്രമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.