ഒഡീഷ- പശ്ചിമബംഗാള്‍ തീരത്ത് ഡാന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിന് മണിക്കൂറില്‍ നൂറുമുതല്‍ നൂറ്റിയിരുപത് കിലോമീറ്റര്‍ വരെ വേഗതയുണ്ടാവുമെന്നും മുന്നറിയിപ്പ്.

തീരദേശമേഖലയില്‍ നിന്ന് പത്തുലക്ഷത്തോളം ആളുകളെ ഇതിനോടകം സുരക്ഷിത സ്ഥലങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചുകഴിഞ്ഞു. കൊല്‍ക്കത്ത, ഭുവനേശ്വര്‍ വിമാനത്താവളങ്ങള്‍ വ്യാഴാഴ്ച വൈകിട്ട് മുതല്‍ അടച്ചിടും.

ഒഡീഷയിലെ പതിനാലോളം ജില്ലകള്‍ ഡാന നാശനഷ്ടം വിതച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. ശക്തമായ മഴയുണ്ടാവാനുംസാധ്യതയുണ്ട്. വിനോദ സഞ്ചാരകേന്ദ്രങ്ങളും പാര്‍ക്കുകളും അടച്ചിടും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂമുകള്‍ തുറന്നു. മത്സ്യത്തൊഴിലാളികള്‍ കടലിലില്‍ പോകരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡാന വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയില്‍ എന്‍.ഡി.ആര്‍.എഫ് സംഘത്ത കേന്ദ്രം വിന്യസിച്ചു. ഭക്ഷണം, വസ്ത്രം , മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങള്‍ മാറ്റിപ്പാര്‍പ്പിച്ചവര്‍ക്കു നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ചുഴലിക്കാറ്റിന്റെ ശക്തികുറയുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷവും ഡാന ചുഴലിക്കാട്ട് ഒഡീഷ- പശ്ചിമബംഗാള്‍ തീരത്ത് ഭീഷണിയുയര്‍ത്തി വീശിയടിച്ചിരുന്നു. ദുരന്തം മുന്‍കൂട്ടി കണ്ട് കൃത്യമായ നടപടികള്‍ സ്വീകരിച്ചതിനാല്‍ ആള്‍നാശം നിയന്ത്രിക്കാന്‍ സാധിച്ചിരുന്നു.