ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബെംഗളൂരു സ്വദേശിക്ക് നഷ്ടമായത് 59 ലക്ഷം രൂപ. പോലീസിന്റേയും സി.ബി.ഐയുടേയും പേരിൽ വീഡിയോ കോൾ ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഓൺലൈനിൽ വ്യാജമായി കോടതി കൂടുകയും വിചാരണ നടത്തുകയും ജാമ്യം നിഷേധിക്കുകയും ഉത്തരവിറക്കുകയുമെല്ലാം ചെയ്താണ് പ്രതികൾ തട്ടിപ്പുനടത്തിയത്.

ബെംഗളൂരുവിലെ സി.വി. രാമൻ നഗറിൽ താമസിക്കുന്ന 59-കാരനായ കെ.ജെ. റാവുവാണ് തട്ടിപ്പിന് ഇരയായത്. ബഹുരാഷ്ട്ര കമ്പനിയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. പോലീസിൽ വിവരം അറിയിച്ചതോടെ അവർ ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ വിളിച്ച് പരാതി നൽകുകയും ചെയ്തു. വ്യത്യസ്ത യു.പി.ഐ. ഐ.ഡികൾ വഴി വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയിട്ടുള്ളതെന്ന് പോലീസ് സ്ഥിരീകരിച്ചു. 

സെപ്റ്റംബർ 12-ന് രാവിലെ 11 മണിക്കും 13-ന് ഉച്ചയ്ക്ക് രണ്ടരയ്ക്കും ഇടയിലാണ് തട്ടിപ്പ് നടന്നതെന്ന് റാവു പറയുന്നു. പ്രതികൾ ഇംഗ്ലീഷിലാണ് സംസാരിച്ചത്. സെപ്റ്റംബർ 11-ന് വന്ന ഒരു ഫോൺകോളായിരുന്നു എല്ലാത്തിന്റേയും തുടക്കം. തന്റെ മൊബൈൽ നമ്പർ ഉടൻ ബ്ലോക്ക് ചെയ്യപ്പെടും എന്നാണ് ആ ഓട്ടോമാറ്റിക് കോളിൽ പറഞ്ഞത്.

ഇതിന് ശേഷം കോൾ മറ്റൊരാളിലേക്ക് ട്രാൻസ്ഫർ ചെയ്തു. മുംബൈയിലെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെന്നാണ് അയാൾ പരിചയപ്പെടുത്തിയത്. തന്റെ മൊബൈൽ നമ്പർ കള്ളപ്പണം വെളുപ്പിക്കലിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ആധാർ കാർഡ് ഉപയോഗിച്ച് ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും അയാൾ പറഞ്ഞു. തനിക്ക് അത്തരമൊരു അക്കൗണ്ട് ഇല്ല എന്ന് ഉറപ്പുള്ളതിനാൽ റാവു ഫോൺ വെച്ചു. 

പിന്നീട് വാട്ട്സ്ആപ്പിൽ വീഡിയോ കോളാണ് വന്നത്. പോലീസ് യൂണിഫോം ധരിച്ച ഒരാളാണ് കോളിൽ വന്നത്. അയാളോട് താൻ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങാമെന്ന് പറഞ്ഞെങ്കിലും ലോക്കൽ പോലീസിന് ഇക്കാര്യത്തെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞ് അതിന് സമ്മതിച്ചില്ല.

പിന്നീട് കോൾ സി.ബി.ഐ. ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയ ആൾക്ക് കൈമാറി. രാഹുൽ ഗുപ്ത എന്ന് പേര് പറഞ്ഞ അയാളാണ് താൻ ഡിജിറ്റൽ അറസ്റ്റിലാണ് എന്ന് പറഞ്ഞതെന്ന് റാവു പറഞ്ഞു. തുടർന്ന് വീട്ടിലേക്ക് പോയ റാവു മുറിയിൽ കയറി വാതിലടച്ച് ഇരുന്നു. ഈ സമയം തട്ടിപ്പുകാർ സ്കൈപ്പിൽ വീണ്ടും വീഡിയോ കോൾ ചെയ്തു. 

ഓൺലൈനായി കോടതിയിൽ ഹാജരാക്കാൻ പോകുകയാണെന്ന് പറഞ്ഞ ശേഷം കോൾ ‘കോടതി’യിലേക്ക് കൈമാറി. യഥാർഥ കോടതിയുടെ അതേ സജ്ജീകരണങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. ‘ജഡ്ജി’യോട് ‘പ്രോസിക്യൂഷൻ’ കാര്യങ്ങൾ വിശദീകരിച്ചു. തുടർന്നാണ് ‘കോടതി’ ഉത്തരവ് പാസാക്കിയത്. റിസർവ് ബാങ്കിന്റെ മാർഗനിർദേശം അനുസരിച്ച് 59 ലക്ഷം രൂപ വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് അയക്കണമെന്നായിരുന്നു ‘വിധി’. തുടർന്നാണ് റാവു 59 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തത്. 

തന്നെ രാത്രി ഉറങ്ങാൻ പോലും അനുവദിക്കാതെ സ്കൈപ്പ് കോളിൽ നോക്കിയിരുന്നുവെന്നും സംഭവത്തോടെ തന്റെ മനസ് ശൂന്യമായിപ്പോയെന്നും റാവു പറഞ്ഞു. കുടുംബം മുംബൈയിലായതിനാൽ ഇക്കാര്യങ്ങൾ പങ്കുവെക്കാൻ തനിക്കൊപ്പം ആരുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പരിതപിച്ചു. തട്ടിപ്പാണെന്ന് മനസിലായ ഉടൻ അദ്ദേഹം ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.