അങ്കോലയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായ അര്‍ജുനായുള്ള തിരച്ചിലിന് മാല്‍പ സംഘവും. ഗംഗാവലിപ്പുഴയിലെ ശക്തമായ കുത്തൊഴുക്കിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഉടുപ്പി മാല്‍പ്പയില്‍ നിന്നുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നത്. ശക്തമായ ഒഴുക്കില്‍ 100 അടി വരെ താഴ്ചയില്‍ ഡൈവ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഇശ്വര്‍ മാല്‍പ സംഘം അവകാശപ്പെടുന്നത്.

‘അര്‍ജുന്‍ ദൗത്യത്തില്‍’ പ്രാദേശിക സംഘങ്ങളെ ഉപയോഗിച്ചുള്ള ദൗത്യമാണ് 12 ാം ദിവസവും തുടരുന്നത്. നദിയിലെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താന്‍ ഈശ്വര്‍ മാല്‍പയുടെ നേതൃത്വത്തിലാണ് സംഘമാണ് ഇറങ്ങുന്നത്. നദിയില്‍ ഡൈവ് ചെയ്ത് പരിശോധന നടത്തുന്നത്.  നിലവില്‍ രക്ഷാസംഘം ഒരു പോയിന്റ് നല്‍കിയിട്ടുണ്ടെന്നും ഈ പോയിന്റ് കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് നടക്കുന്നതെന്നും സംഘം പ്രതികരിച്ചു.

വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ബോട്ടുകൾ നിലയുറപ്പിച്ചു നിർത്താൻ പോലും കഴിയാത്തതിനാൽ ഡൈവേഴ്സിന്‍റെ ജീവന് ഭീഷണിയാകുമെന്നത് കൊണ്ടാണ് നദിയിലെ ദൗത്യത്തിൽ പുരോഗതിയില്ലാത്തത്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ലോറി പുഴയിൽ കണ്ടെത്താൻ സാധിച്ചില്ല.