ബെംഗളൂരു: വീണ്ടും ചർച്ചകളിൽ ഇടംപിടിച്ച് ബെംഗളൂരു – മൈസൂരു ഹൈവേ. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ ബെംഗളൂരുവിനെയും മൈസൂരിനെയും ബന്ധിപ്പിക്കുന്ന ഹൈവേ എന്ന ആശയമാണ് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മുന്നോട്ടുവെക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ ജനജീവിതം സുഗമമാകുന്നതിനൊപ്പം വൻ നിർമാണങ്ങൾ പ്രദേശങ്ങളിൽ ഉയരുകയും ചെയ്യും.

ബെംഗളൂരു – മൈസൂർ ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (ബിഎംഐസി) പദ്ധതി പുനരുജ്ജീവിപ്പിച്ച് ഐടി നഗരമായ ബെംഗളൂരുവിനെയും മൈസൂരുവിനെയും ബന്ധിപ്പിക്കുന്നതിന് മറ്റൊരു ഹൈവേ നിർമിക്കാനുള്ള ആശയമാണ് ഡികെ ശിവകുമാർ മുന്നോട്ടുവെക്കുന്നത്. ഹൈവേ യാഥാർഥ്യമായാൽ രണ്ട് നഗരങ്ങൾക്കിടയിലുള്ള ചെറുപട്ടണങ്ങളിൽ വൻകിട നിർമാണങ്ങൾ ഉയരും. വികാസനത്തിനൊപ്പം തൊഴിലവസരങ്ങൾ വർധിക്കും.

ബെംഗളൂരുവിനെയും മൈസൂരുവിനെയും ബന്ധിപ്പിക്കുന്ന ഹൈവേ ആവശ്യമാണെന്ന നിഗമനത്തിലാണ് ഡികെ ശിവകുമാർ. രണ്ട് നഗരങ്ങൾക്കിടയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വികസനം സാധ്യമാക്കുന്നതിനും പദ്ധതി പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. നിലവിലെ ബെംഗളൂരു – മൈസൂർ ദേശീയപാത വികസനത്തിന് തടസ്സമാകുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് ഇതിന് കാരണമെന്ന് ഉപമുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ബെംഗളൂരുവിനെയും മൈസൂരുവിനെയും ബന്ധിപ്പിക്കുന്ന ബിഎംഐസി യാഥാർഥ്യമായാൽ ബിഡദി, രാമനഗര, മാണ്ഡ്യ എന്നിവടങ്ങളിൽ ടൗൺഷിപ്പുകൾ ഉയരും. ഈ ഭാഗത്തെ ജനങ്ങൾക്ക് തൊഴിൽ തേടി ബെംഗളൂരുവിലേക്ക് എത്തേണ്ടിവരില്ലെന്ന് ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ ധാരാളം വികസന പ്രവർത്തനങ്ങൾ ഉണ്ടാകും. ചെറിയ പട്ടണങ്ങളിൽ നിക്ഷേപം കൊണ്ടുവരാൻ സഹായിക്കും. അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ബെംഗളൂരുവിലെ ജനസംഖ്യ നിലവിലേതിൽ നിന്ന് 20 ലക്ഷത്തോളം അധികമാകും. വികസനം സാധ്യമാകണമെങ്കിൽ സ്വകാര്യ സ്ഥാപനങ്ങൾ എത്തുകയും റോഡുകൾ ഉണ്ടാകുകയും വേണമെന്ന് ശിവകുമാർ കൂട്ടിച്ചേർത്തു.

ബെംഗളൂരു – മൈസൂരു ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ ഡികെ ശിവകുമാർ തയാറായില്ല. പദ്ധതിക്ക് വേണ്ടിവരുന്ന ഭൂമി, നഷ്ടപരിഹാരം എന്നീ കാര്യങ്ങളിലെ വിശദാംശങ്ങൾ അറിയിച്ചില്ല. സംസ്ഥാനത്തിൻ്റെ വികസനത്തിന് നിർണായകമാകുന്ന പദ്ധതി വർഷങ്ങൾക്ക് മുൻപ് തന്നെ ചർച്ചയിൽ എത്തിയതാണെന്ന് ശിവകുമാർ കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ കുടുംബത്തിൻ്റെ ഭൂപ്രദേശങ്ങൾ നഷ്ടമാകുമെന്നതിനാൽ ബിഎംഐസി പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് ബെംഗളൂരു – മൈസൂർ ദേശീയ പാതയിലേക്ക് ആലോചന എത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. കടുത്ത നിയന്ത്രണങ്ങളാണ് ബെംഗളൂരു – മൈസൂർ ദേശീയ പാതയോട് ചേർന്ന വികസനത്തിന് തിരിച്ചടിയാകുന്നതെന്ന ആരോപണമാണ് ഉപമുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്.