എമിറേറ്റിലെ ഒരുപ്രധാന തുറമുഖംവഴി കടത്താന്‍ശ്രമിച്ച 147.4 കിലോ മയക്കുമരുന്ന് പിടികൂടിയതായി ദുബായ് കസ്റ്റംസ് അധികൃതര്‍. കെ9 യൂണിറ്റിന്റെയും നൂതന പരിശോധനാ സംവിധാനങ്ങളുടെയും സഹായത്തോടെയാണ് തുറമുഖത്തെ ചരക്കിനുള്ളില്‍ ഒളിപ്പിച്ച നിരോധിത വസ്തുക്കള്‍ കണ്ടെത്തിയത്.

എമിറേറ്റിനെ സുരക്ഷിതമാക്കാനുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയെ പോര്‍ട്സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം അഭിനന്ദിച്ചു. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മികച്ച പ്രകടനം കാഴ്ചവച്ച ഉദ്യോഗസ്ഥരെ ദുബായ് കസ്റ്റംസ് ഡയറക്ടര്‍-ജനറല്‍ ഡോ. അബ്ദുല്ല മുഹമ്മദ് ബുസനേദും പ്രശംസിച്ചു.

അതിര്‍ത്തികളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യകളും വിദഗ്ധരായ ഉദ്യോഗസ്ഥരും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിമിനല്‍ ശൃംഖലകളെ പ്രതിരോധിക്കാന്‍ ശക്തമായാണ് നിലകൊള്ളുന്നത്. ദുബായ് ഭരണ നേതൃത്വത്തിന്റെ പിന്തുണയോടെ ലോകത്തെ ഏറ്റവും മുന്‍നിര കസ്റ്റംസ് അധികാരികളിലൊന്നായി മാറാനാണ് ശ്രമിക്കുന്നത്. ഇതിനായി പ്രവര്‍ത്തനങ്ങളും പരിശീലന പരിപാടികളും തുടര്‍ച്ചായി മെച്ചപ്പെടുത്തുമെന്നും ബിന്‍ സുലായം പറഞ്ഞു.