പാരീസ്: അനധികൃതമായി ഇംഗ്ലീഷ് ചാനൽ മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ നാല് അഭയാർത്ഥികൾ മരിച്ചു. രണ്ട് വയസ് പ്രായമുള്ള ആൺകുഞ്ഞ് അടക്കം 8 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എൻജിൻ തകരാറിലായ രണ്ട് ബോട്ടുകളിൽ തിക്കിലും തിരക്കിലും പെട്ട് ഒപ്പമുണ്ടായിരുന്നവരിൽ നിന്ന് ചവിട്ടേറ്റാണ് ഇവർ മരണപ്പെട്ടതെന്ന് ഫ്രാന്‍സ് അധികൃതർ അറിയിച്ചു. 

അതീവ ദാരുണമായ സംഭവമാണ് ഉണ്ടായതെന്ന് ഫ്രാൻസ് മന്ത്രി ബ്രൂണോ റിറ്റാലിയോ പ്രതികരിച്ചു. പരിക്കേറ്റ രണ്ട് വയസുകാൻ ഉൾപ്പെടെ 15 പേരെ ഫ്രഞ്ച് രക്ഷാ സേനയാണ് പുറത്ത് എത്തിച്ചത്. ബോട്ടിൽ കാലിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ആളെ രക്ഷാ സേന എയർ ലിഫ്റ്റ് ചെയ്തു.

വടക്കൻ ഫ്രാൻസിലെ ബോളോംഗ് സർ മെർ തീരത്തേക്കാണ് അനധികൃത കുടിയേറ്റക്കാരുടെ ബോട്ടുകളിലൊന്ന് ഒഴുകിയെത്തിയത്. 90 ലേറ പേരാണ് ഈ ചെറുബോട്ടിലുണ്ടായിരുന്നത്. എൻജിൻ തകരാറിലായ ബോട്ടിനെ രക്ഷാസേന കരയിലേക്ക് വലിച്ചെത്തിക്കുകയായിരുന്നു. കരയിലെത്തിക്കുമ്പോഴേയ്ക്കും രണ്ട് വയസുകാരൻ മരിച്ച നിലയിലായിരുന്നു. സൊമാലിയ സ്വദേശിനിയുടെ ആൺകുഞ്ഞാണ് മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്‍ജിന്‍ തകരാറിനെ തുടർന്ന് തീരത്തേക്ക് അടുത്ത മറ്റൊരു ബോട്ടില്‍ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു. ഇവരും ബോട്ടിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചതായാണ് ഫ്രെഞ്ച് അധികൃതർ പ്രതികരിച്ചത്. 71 പേരായിരുന്നു ഈ ബോട്ടിലുണ്ടായിരുന്നത്. 

ഈ വർഷം മാത്രം ഇംഗ്ലീഷ് ചാനൽ മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ മാത്രം 51 കുടിയേറ്റക്കാർ മരിച്ചതായാണ് ലഭ്യമാകുന്ന കണക്കുകൾ. അപകടകരമായ രീതിയിൽ അനധികൃത കുടിയേറ്റക്കാരെ കൊണ്ടുവരുന്ന മാഫിയകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഫ്രാൻസ് വിശദമാക്കുന്നുണ്ട്. ഒക്ടോബർ 4ന് മാത്രം 395 അനധികൃത കുടിയേറ്റക്കാരാണ് ബ്രിട്ടനിലെത്തിയത്. 2024ൽ ഇതുവരെ 25000 പേരാണ് ഇംഗ്ലീഷ് ചാനൽ മുറിച്ച് കടന്നതെന്നുമാണ് ലഭ്യമാകുന്ന കണക്കുകൾ.