മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ കാർ സ്ഫോടനത്തിൽ തകർക്കുമെന്ന് ഇ–മെയിലിൽ ഭീഷണിസന്ദേശം അയച്ച സംഭവത്തിൽ 2 പേരെ വിദർഭയിലെ ബുൽഡാനയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറായ മങ്കേഷ് വയാൽ (35), മൊബൈൽ കട ഉടമയായ അഭയ് ഷിൻഗനെ (22) എന്നിവരാണ് പിടിയിലായത്. പ്രതികളെ മുംബൈയിൽ എത്തിച്ചു.

ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായ പിന്നാലെ, തന്റെ കടയിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മങ്കേഷിന്റെ ഫോണിൽനിന്ന് അഭയ് ഭീഷണിസന്ദേശം അയയ്ക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയില്ലെന്നാണ് സൂചന. ജെജെ മാർഗ്, ഗോരേഗാവ് പൊലീസ് സ്റ്റേഷനുകളിലാണ് ഭീഷണിസന്ദേശം ലഭിച്ചത്.