മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ  നിയന്ത്രിക്കുന്നതെന്ന കെജ്രിവാളിന്‍റെ ആരോപണത്തിനെതിരെ  തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ സിംഗിള്‍ ബോഡിയല്ലെന്നും മൂന്ന് അംഗങ്ങള്‍ അടങ്ങുന്നതാണെന്നും വ്യക്തമാക്കുന്ന പോസ്റ്റ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ എക്സ് പേജില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ പൂര്‍ണമായും നിയന്ത്രിക്കുന്നത്. ബിജെപിയുടെ ചട്ടലംഘനങ്ങള്‍ക്കെതിരെ കമ്മീഷന്‍ നടപടിയെടുക്കുന്നില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ്  തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പോസ്റ്റ്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ മുഴുവന്‍ നിയന്ത്രിക്കുന്നത്. ബിജെപിയുടെ ചട്ടലംഘനങ്ങള്‍ക്കെതിരെ കമ്മീഷന്‍ നടപടിയെടുക്കുന്നില്ല.  ബിജെപിയുടെ ഗുണ്ടായിസത്തെ പിന്താങ്ങുകയും അവര്‍ മദ്യവും പണവും വിതരണം ചെയ്യുമ്പോള്‍ സംരക്ഷണം നല്‍കുകയുമാണ് ഡൽഹി പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും ചെയ്യുന്നത് എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വാദം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരംഗ കമ്മീഷനാണെന്ന തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ഇത്തരം ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഭരണഘടനാപരമായ സംയമനം പാലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്സില്‍ കുറിച്ചു.