ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്ന ഗാസ്സയിൽ ഏതാണ്ട് എല്ലാവരും പട്ടിണിയിലാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). മനുഷ്യത്വരഹിതമാണ് ഈ സാഹചര്യമെന്നും ഗാസ്സയിൽ അടിയന്തര മാനുഷിക സഹായം എത്തിക്കാൻ സംഘടന ആവശ്യപ്പെടുന്നതായും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ഗുരുതര പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങൾക്കുൾപ്പെടെ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്രയും വേഗം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാസ്സയിൽ സമാധാനം ഉണ്ടാവാനുള്ള ഏറ്റവും വലിയ മരുന്ന് വെടിനിർത്തലാണെന്നും അതെത്രയും വേഗം നടപ്പാവണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. 2006 മുതൽ ഇസ്രായേൽ ഗാസ്സയിൽ ഉപരോധം ഏർപ്പെടുത്തുകയാണ്. ഇത് ആ മേഖലയെ ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്.ഗാസ്സയിൽ കുട്ടികൾ പട്ടിണിയും നിർജലീകരണവും മൂലം മരിക്കുന്നതായി മാർച്ചിൽ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
വടക്കൻ ഗാസ്സയിലെ അൽ-അവ്ദ, കമാൽ അദ്‌വാൻ ആശുപത്രികളിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധമാണ് ഗാസ്സയിലെ പട്ടിണി രൂക്ഷമാവാൻ കാരണം. കുട്ടികളിൽ ഗുരുതരമായ പോഷകാഹാരക്കുറവ്, പട്ടിണി മൂലം മരിക്കുന്ന അവസ്ഥ, ഇന്ധനം, ഭക്ഷണം, മരുന്നുകൾ എന്നിവയുടെ ഗുരുതരമായ ദൗർലഭ്യം, ആശുപത്രി കെട്ടിടങ്ങൾ തകർത്തത് എന്നിവ സന്ദർശനത്തിൽ കണ്ടെത്തിയതായും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കിയിരുന്നു. സുരക്ഷിതവും സ്ഥിരവുമായ മാനുഷിക സഹായം ഉറപ്പാക്കാനും യുദ്ധം അവസാനിപ്പിക്കാനും ടെഡ്രോസ് ഇസ്രായേലിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ലോകാരോഗ്യ സംഘടനയുടെ നിർദേശം പുല്ലുപോലെ തള്ളുകയാണ് ഇസ്രായേൽ.