കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഒരു സ്‌കൂളില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കുട്ടികളെയും ജീവനക്കാരെയും ഒഴിപ്പിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ജലീബ് അല്‍ ഷുയൂഖ് പ്രദേശത്തുള്ള സ്വകാര്യ സ്‌കൂളിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ കെട്ടിടം ഒഴിപ്പിച്ച് തീ നിയന്ത്രണവിധേയമാക്കിയതായി അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂളിന്റെ മുകളിലത്തെ നിലയില്‍ വെയര്‍ഹൗസായി ഉപയോഗിച്ചിരുന്ന ഒരു മുറിക്കുള്ളിലാണ് തീ പടര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അഗ്‌നിശമന സേന തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് കട്ടിയുള്ള പുക ഉയരുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍ തീപ്പിടിത്തത്തില്‍ ആര്‍ക്കെങ്കിലും പൊള്ളലേല്‍ക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി പോലിസ് അറിയിച്ചു.

ഈ ആഴ്ച ആദ്യം, കുവൈറ്റ് സിറ്റിയുടെ കിഴക്ക് അല്‍ സാല്‍മിയ പ്രദേശത്തെ രണ്ട് പള്ളികളില്‍ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് കുതിച്ചെത്തിയ അഗ്‌നിശമന സേന തീ നിയന്ത്രണവിധേയമാക്കുകയും കെടുത്തുകയും ചെയ്തതായും പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി. രണ്ട് തീപിടിത്തങ്ങളിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ല, അതിന്റെ കാരണങ്ങള്‍ വ്യക്തമല്ല.