ഗസ്സ വെടിനിർത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ച തുടങ്ങിയതായി ഹമാസ്. ടെലിഗ്രാം ആപ്പിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് അൽ ഖനൗ ആണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾക്കുള്ള പാർപ്പിടം, സഹായ വിതരണങ്ങൾ, ഗസ്സ പുനർനിർമാണം തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഹമാസ് ആശങ്കാകുലരാണ്. വെടിനിർത്തൽ കരാറിലെ മനുഷ്യത്വപരമായ ചട്ടങ്ങൾ നടപ്പാക്കുന്നതിൽനിന്ന് ഇസ്രായേൽ ഒഴിഞ്ഞുമാറുകയും തടയുകയുമാണ്.

ജനങ്ങൾക്ക് വീടും സഹായവും അടിയന്തരമായി ലഭ്യമാക്കേണ്ട മാനുഷിക വിഷയങ്ങളാണ്. അതൊന്നും ഇസ്രായേൽ വൈകിപ്പിക്കുന്നത് സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് ഹമാസിന്റെ പ്രസ്താവന. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം വിദേശനേതാവുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

അതേസമയം, ഗസ്സ വെടിനിർത്തൽ കരാർ നിലനിൽക്കുമെന്ന് യാതൊരുറപ്പുമില്ലെന്ന് ട്രംപ് പറഞ്ഞു. വെടിനിർത്തൽ കരാറിനെതിരെ രാജ്യത്ത് വലതുപക്ഷ എതിർപ്പ് ശക്തമാകുകയും അഴിമതി ആരോപണങ്ങളെ തുടർന്ന് ജനപ്രീതി ഇടിയുകയും ചെയ്തിരിക്കെയാണ് നെതന്യാഹുവിന്റെ കൂടിക്കാഴ്ച. അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശയാത്ര കൂടിയാണിത്. നിലവിലെ വെടിനിർത്തൽ കരാർ താൽക്കാലികമാണെന്നും ഭാവിയിൽ ഹമാസിനെതിരെ ആക്രമണം തുടരുമെന്നും നെതന്യാഹു സൂചിപ്പിച്ചിട്ടുണ്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സൈന്യം കനത്ത ആക്രമണം ഇപ്പോഴും തുടരുകയാണ്.