ഒരു പ്രമുഖ നടനെതിരെയും(Leading actor) സംവിധായകനെതിരെയും(Director) ഒരു നടി ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക്(Hema Commitee) മുമ്പാകെ മൊഴി നൽകിയതായി റിപ്പോർട്ട്. സംവിധായകൻ ബലാത്സംഗത്തിന് ശ്രമിച്ചുവെന്നും പ്രമുഖ നടൻ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നുമാണ് നടിയുടെ മൊഴി. സംവിധായകൻ ചർച്ചയ്ക്ക് മുറിയിലേക്ക് വിളിപ്പിച്ചു. കട്ടിലിലേക്ക് തള്ളി വീഴ്ത്തി. ബഹളം വെച്ച് ഓടി രക്ഷപ്പെട്ടെന്നും നടി മൊഴിയിൽ പറയുന്നു. റിപ്പോർട്ടർ ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഗാന ചിത്രീകരണത്തിനിടയിലും പ്രമുഖ നടനിൽ നിന്ന് ലൈംഗികാതിക്രമം ഉണ്ടായി. ആ നടൻ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. സ്പർശനം പലതവണ ആവർത്തിക്കുകയും ചെയ്തു. പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അത് വിഫലമായെന്നും നടി പറഞ്ഞു. ഈ നടനിൽ നിന്ന് പലർക്കും സമാന അനുഭവമുണ്ടായിട്ടുണ്ട്. ഈ നടൻ നടിമാരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് പതിവാണെന്ന് നടി പറഞ്ഞതായി ഹേമാ കമ്മറ്റി റിപ്പോർട്ടിൽ പറയുന്നു.

ഇവരെ കൂടാതെ സ്റ്റണ്ട് മാസ്റ്ററിൽ നിന്നും അതിക്രമമുണ്ടായി. വഴങ്ങിയില്ലെങ്കിൽ ലൊക്കേഷനിൽ ആക്രമിക്കപ്പെടുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് വഴങ്ങാത്ത നടിയെ ചിത്രീകരണത്തിനിടയിൽ ആക്രമിച്ചു. പരിക്കേറ്റ നടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് അതിക്രമത്തിന് സാങ്കേതിക പ്രവർത്തകരും കൂട്ടുനിന്നു. സ്ത്രീകളെ വെറും ശരീരമായാണ് കാണുന്നതെന്നും നടി മൊഴിയിൽ പറയുന്നുവെന്നും ചാനൽ റിപ്പോർട്ട് ചെയ്യുന്നു.