ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷൻ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അമിതമായി മദ്യപിക്കുമായിരുന്നു. രാവിലെ തുടങ്ങുന്ന മദ്യപാനം രാത്രി വൈകുവോളം നീളും. ആൽക്കഹോളിന് അടിമയായ സുനൈന, ആ അവസ്ഥയിൽനിന്ന് എങ്ങനെയാണ് മോചിതയായതെന്ന് വിശദീകരിക്കുകയാണ് ഒരഭിമുഖത്തിൽ.

വൈകാരികമായി ദുർബലപ്പെട്ടു പോകുന്ന അവസ്ഥയിൽ മദ്യമായിരുന്നു തനിക്ക് താങ്ങായി വർത്തിച്ചതെന്ന് സുനൈന, സിദ്ദാർഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ പറയുന്നു. മദ്യം ഒരു മോശം കാര്യമല്ല. പക്ഷേ, ആൽക്കഹോളിസം എന്നത് മദ്യപാനത്തിന് മേൽ നിയന്ത്രണം വരുത്താൻ കഴിയാത്ത അവസ്ഥയാണെന്ന് അവർ പറയുന്നു. 

‘വളരെ ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണ് കടന്നുപോയത്. വൈകാരികമായി ദുർബലമായപ്പോഴൊക്കെ ഞാൻ എന്റെ ഇന്ദ്രിയങ്ങളെ തളർത്താനാഗ്രഹിച്ചു. അതിനാൽത്തന്നെ ഞാൻ മദ്യപിച്ചുകൊണ്ടേയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഘട്ടമായിരുന്നു അതെന്ന് എനിക്കറിയാം’ -സുനൈന പറഞ്ഞു.

മദ്യത്തോടുള്ള ആസക്തി നാൾക്കുനാൾ വർധിച്ചുകൊണ്ടേയിരുന്നു. മദ്യപാനവും വർധിച്ചു വർധിച്ചുവന്നു. എത്രത്തോളമെന്നുവെച്ചാൽ ദിവസം മുഴുവൻ മദ്യപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലെത്തി. കിടക്കയിൽനിന്ന് വീണ് പരിക്കേറ്റിട്ടും കസേരയിൽനിന്ന് വഴുതി വീണിട്ടുമൊന്നും പാഠം പഠിച്ചില്ല. പക്ഷേ, ദിവസവും എഴുന്നേൽക്കുമ്പോൾ ഉത്കണ്ഠ, പരിഭ്രാന്തി, നിർജലീകരണം എന്നിവ അനുഭവപ്പെടാൻ തുടങ്ങി. അങ്ങനെ ആ ദിവസം ഒന്നും ചെയ്യാൻ ഊർജമില്ലാത്ത അവസ്ഥയിലെത്തും. നന്നായിരിക്കാൻ ആഗ്രഹമില്ലാതെ വരുമ്പോൾ വീണ്ടും കുടിക്കാൻ തുടങ്ങും. ഇത് ചാക്രികമായി ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരുന്നു. തലേദിവസം ചെയ്തതും പറഞ്ഞതുമൊക്കെ മറന്നുപോകാൻ തുടങ്ങി. 

സുനൈനയുടെ ഈ അവസ്ഥയിൽ രക്ഷിതാക്കളായ രാകേഷ് റോഷനും പിങ്കി റോഷനും അതീവ ദുഃഖിതരായി. മകളുടെ മദ്യപാനം നിർത്താൻ പലവഴികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുക്കം ക്രെഡിറ്റ് കാർഡുകൾ പിടിച്ചുവാങ്ങിയും സാമ്പത്തിക സഹായം വെട്ടിച്ചുരുക്കിയും ഒരു കൈനോക്കി. കൂടാതെ മദ്യപരായ സുഹൃത്തുക്കളിൽനിന്നും അവളെ അകറ്റി.

ഒരു ഘട്ടത്തിൽ സുഹൈന തന്റെ അപകടകരമായ പോക്ക് തിരിച്ചറിഞ്ഞ്, മോചനത്തിനായി വഴിതേടി. ഈ അവസ്ഥയിൽനിന്ന് തനിക്ക് പുറത്തുകടക്കണമെന്ന് മാതാപിതാക്കളെ അറിയിച്ചു. അതിനായി ഒരു റീഹാബിലിറ്റേഷൻ കേന്ദ്രം കണ്ടെത്തിത്തരണമെന്നും അവരോട് അഭ്യർഥിച്ചു. പക്ഷേ, ഒടുക്കം സുനൈന തന്നെ സ്വയം നിയന്ത്രിക്കാൻ തീരുമാനിക്കുകയായിരുന്നു. 28 ദിവസം മദ്യപിക്കില്ലെന്ന് ശപഥം ചെയ്യുകയും അതിൽ വിജയിക്കുകയും ചെയ്തു. ഇത് ഹൃത്വിക് റോഷൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ സന്തോഷിപ്പിച്ചു.