ലയാളത്തിൽ മികച്ച അഭിപ്രായങ്ങളും വിമർശനങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയ ചിത്രമാണ് ജിയോ ബേബി സംവിധാനംചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’. സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും വളരെയധികം ചർച്ചചെയ്യപ്പെട്ടു. സിനിമയിൽ ഒരുമത വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന വിമർശനവുമുണ്ടായി. ശബരിമല സ്ത്രീ പ്രവേശനവിവാദങ്ങളുമായി ബന്ധപ്പെട്ട് ചിത്രത്തിലെ ഭാഗങ്ങളും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജിയോ ബേബി.

സിനിമയുലുള്ളത് ഹിന്ദു സംസ്കാരത്തോടുള്ള വിരോധമല്ലെന്ന് ജിയോ ബേബി പറഞ്ഞു. എല്ലാ മതത്തിലും പുരുഷാധിപത്യമുണ്ട്. ഒരുപാട് ആലോചിച്ച ശേഷമാണ് ഹിന്ദു സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ സിനിമ എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ശബരിമല വിഷയമില്ലായിരുന്നെങ്കിൽ ചിത്രം ഇതിലും മികച്ചതാവുമായിരുന്നുവെന്നും തന്റെ കഴിവിന്റെ പോരായ്മകൊണ്ടാണ് ഈ വിധത്തിൽ സിനിമ നിർമിക്കേണ്ടിവന്നതെന്നും ജിയോ ബേബി വ്യക്തമാക്കി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ജിയോ ബേബിയുടെ പ്രസ്താവന.

ജിയോ ബേബി പറഞ്ഞതിൻറെ പ്രസക്ത ഭാഗങ്ങൾ:

സിനിമ) ഏതുതരം വീട്ടിൽ പറയണം എന്നത് ആലോചിച്ചിരുന്നു. പല പല വീട്ടിൽ സെറ്റ് ചെയ്തുനോക്കി. ക്രിസ്ത്യൻ, മുസ്ലിം സംസ്കാരങ്ങളുടെ പശ്ചാത്തലത്തിൽ പറഞ്ഞാൽ എങ്ങനെയായിരിക്കുമെന്ന് നോക്കി. ആ സമയത്ത് മനഃപൂർവ്വമായി പെണ്ണുങ്ങൾ എഴുതുന്ന കണ്ടന്റ് വായിക്കാൻ ശ്രമിച്ചിരുന്നു. മൂന്നുവർഷത്തെ എന്റെ വായനയും സിനിമാകാണലും അന്വേഷണങ്ങളും ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് ഉപകരിച്ചു. എന്റെ അന്വേഷണത്തിൽ മനസിലായ കാര്യം, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നൊരു സിനിമ ചെയ്യുമ്പോ, ഇന്ത്യൻ എന്ന് പറയുമ്പോൾ ഹിന്ദുത്വം ആണ്… ആരെയെങ്കിലും ഞാൻ ഇതിനകത്ത് വിമർശനാത്മകതയോടെ സമീപിക്കണമെങ്കിൽ, ഹിന്ദു എന്ന കൾച്ചറിനെയല്ല, ഇന്ത്യയിലെ അവസ്ഥയിൽ ഇപ്പോൾ നിൽക്കുന്ന പുരുഷാധിപത്യം ശക്തമായി നിൽക്കുന്ന സിസ്റ്റം ഇതിലാണ്. എല്ലാ മതത്തിലും പുരുഷാധിപത്യമുണ്ട്. മതത്തോടുള്ള വിരോധമല്ല.

വിമർശനമാണ് സിനിമയെങ്കിൽ അവിടെതന്നെ വിമർശിക്കണമെന്ന് തോന്നി. കേവലം ഹിന്ദു കൾച്ചറിനോടുള്ള വിരോധമല്ല. ഇന്ത്യയിൽ നിലനിൽക്കുന്ന മതങ്ങളോടുള്ള പ്രതിഷേധം തന്നെയാണ്..

ശബരിമല വിഷയവുമായി ബന്ധപ്പെടുത്തിയിരുന്നില്ലെങ്കിൽ കുറച്ചുകൂടെ സ്വീകാര്യത ലഭിക്കുമായിരുന്നു എന്ന അഭിപ്രായത്തോട് യോജിക്കുന്നു. ക്രിയേറ്റീവ്ലി ഹൈ ആണെന്ന അഭിപ്രായം എനിക്കില്ല. സിനിമ എഴുതി, ആലോചിച്ചുപോയി ഒരു ഘട്ടംവരെ എത്തിയപ്പോൾ മുന്നോട്ടുപോകാൻ പറ്റുന്നില്ല. എപ്പോഴും ഫിലിംമേക്കേഴ്സ് ഉപയോഗിക്കുന്ന ഒരു ടെക്നിക്ക് ഉണ്ടാവും. ക്രിയേറ്റീവായുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് ഈ ടെക്നിക് എടുത്ത് ഉപയോഗിക്കേണ്ടി വരിക. ശബരിമല വിഷയമില്ലാത്ത ഇതിലും മികച്ചൊരു ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഉണ്ടാക്കാമായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായം. പക്ഷേ എനിക്ക് അറിയില്ല. എന്റെ കഴിവിന്റെ പോരായ്മ കൊണ്ട്, സിനിമയെ മുന്നോട്ടുകൊണ്ടുപോകണം, യാദൃച്ഛികവശാൽ ആ സമയത്ത്, ഞാൻ സിനിമ ആലോചിക്കുമ്പോ നാട്ടിൽ ഈ വിഷയം നടന്നുകൊണ്ടിരിക്കുകയാണ്. ഒരുതരം രക്ഷപ്പെടലാവുമോയെന്ന് പലവട്ടം ആലോചിച്ചു. കുറേയൊക്കെ അങ്ങനെ ആവുമ്പോഴും, അത് പ്രസക്തമല്ലെന്ന് ഞാൻ സമ്മതിച്ചുതരില്ല.

അതില്ലാത്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഇതിലും മനോഹരമായിരിക്കും. എന്നാൽ, അതുണ്ടാക്കാൻ എനിക്കറിയില്ല. പക്ഷേ ഞാൻ ചെയ്തത് ഒട്ടും പ്രാധാന്യം ഇല്ലാത്ത കാര്യമല്ല. എന്റെ ഫിലിംമേക്കറുടെ കഴിവുകുറവുകൊണ്ട് കൂടെയാണത് സംഭവിക്കുന്നത്. ഈ വിമർശനവും സ്വീകാര്യതയുമൊക്കെയാണ് സിനിമയുടെ വിജയമെന്ന് വിചാരിക്കുന്നു.