സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാമ് കൂടിയിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 50,600 രൂപയും, ഗ്രാമിന് 6,325 രൂപയുമാണ് വില. ഇന്നലെ രാവിലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. പവന് 51,200 രൂപയും, ഗ്രാമിന് 6,400 രൂപയുമായിരുന്നു വില. എന്നാൽ ഉച്ചയോടെ പവന് 800 രൂപയും, ഗ്രാമിന് 100 രൂപയും കുറയുകയായിരുന്നു. 

ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 50,400 രൂപ, ഗ്രാമിന് 6,300 രൂപ എന്നിങ്ങനെയായി വ്യാപാരം. കേന്ദ്ര സർക്കാർ നികുതി കുറച്ചതിനെ തുടർന്നാണ് സംസ്ഥാനത്തെ സ്വർണ്ണ വില കുത്തനെ ഇടിഞ്ഞത്. കേന്ദ്ര ബജറ്റ് അവതരണം നടന്ന 23-ാം തീയ്യതി രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.