ഒരു വ്യക്തിയെ ഒരു മതത്തിൽ കെട്ടിയിടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കേരള ഹൈക്കോടതി രണ്ട് പേർക്ക് അവരുടെ സ്കൂൾ സർട്ടിഫിക്കറ്റിൽ മതം മാറാൻ അനുമതി നൽകി.

പുതിയ മതം സ്വീകരിച്ച രണ്ട് യുവാക്കൾ തങ്ങളുടെ സ്‌കൂൾ സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർണ്ണായക ഉത്തരവ് ഉത്തരവ്.

ഭരണഘടനയുടെ ആർട്ടിക്കിൾ 25 (1) ഉറപ്പുനൽകുന്നതുപോലെ, വ്യക്തികൾക്ക് ഇഷ്ടമുള്ള ഏത് മതവും സ്വീകരിക്കാനും വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് കേസിൻ്റെ വാദം കേൾക്കുന്നതിനിടെ ഹൈക്കോടതി നിരീക്ഷിച്ചു.

“സ്കൂൾ സർട്ടിഫിക്കറ്റുകളിൽ മതം മാറ്റം അനുവദിക്കുന്ന വ്യവസ്ഥയില്ല എന്നത് അംഗീകരിക്കണമെങ്കിൽ പോലും, ഒരു വ്യക്തിയെ അവരുടെ ജനനം കൊണ്ട് മാത്രം ഒരു മതത്തിൽ കെട്ടിയിടാൻ അത് കാരണമല്ല. ഏത് മതവും സ്വീകരിക്കാനും വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ ആർട്ടിക്കിൾ 25 (1) ഉറപ്പുനൽകുന്നുണ്ട്. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരാൾ മറ്റൊരു മതം സ്വീകരിക്കുകയാണെങ്കിൽ, അവൻ്റെ രേഖകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടിവരും. ” കോടതി നിരീക്ഷണത്തിൽ പറഞ്ഞു.

ഹർജിക്കാർ ഹിന്ദു മാതാപിതാക്കൾക്ക് ജനിച്ചവരാണെങ്കിലും 2017 മെയ് മാസത്തിൽ ക്രിസ്തുമതം സ്വീകരിച്ചു.

ആദ്യം സ്‌കൂൾ സർട്ടിഫിക്കറ്റിൽ മതവും പേരും മാറ്റാൻ പരീക്ഷാ കൺട്രോളറെ സമീപിച്ചെങ്കിലും സർട്ടിഫിക്കറ്റിൽ മതം മാറ്റാൻ വ്യവസ്ഥയില്ലെന്ന് പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്നാണ് ഇവർ ഹൈക്കോടതിയുടെ ഏകാംഗ ബെഞ്ചിനെ സമീപിച്ചത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം, നിലവിലുള്ള വ്യവസ്ഥകളൊന്നുമില്ലെങ്കിലും സർട്ടിഫിക്കറ്റുകളിൽ തിരുത്തലുകൾ വരുത്താൻ കോടതിക്ക് മതിയായ അധികാരമുണ്ടെന്ന് കോടതിക്ക് മുമ്പാകെ രണ്ട് യുവാക്കളും വാദിച്ചു.

സർട്ടിഫിക്കറ്റുകളിൽ തിരുത്തലുകൾ വരുത്താൻ വിസമ്മതിക്കുന്നത് ഹർജിക്കാരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും ഇത്തരമൊരു കർക്കശമായ സമീപനം ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വിധിയിൽ പറഞ്ഞു.

ജസ്റ്റിസ് വി.ജി.അരുണിൻ്റെ ബെഞ്ച് റിട്ട് ഹർജി അനുവദിക്കുകയും ഹർജിക്കാരുടെ സ്കൂൾ സർട്ടിഫിക്കറ്റിൽ മതം സംബന്ധിച്ച എൻട്രി ഒരു മാസത്തിനകം തിരുത്താൻ പരീക്ഷാ കൺട്രോളറോട് നിർദേശിക്കുകയും ചെയ്തു.