ലോസ് ആഞ്ചലസ് കാട്ടുതീയിൽ ഇരകളായവർക്ക് അനുശോചനവും പ്രാർഥനയും അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. പാപ്പയുടെ പേരിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരൊളീൻ ലോസ് ആഞ്ചലസ് ആർച്ച്ബിഷപ്പ് അഭിവാഞ്ഛയാ ഹൊസെ ഗോമെസിനയച്ച ടെലെഗ്രാം സന്ദേശത്തിലൂടെയാണ്, പാപ്പ തന്റെ ദുഃഖം രേഖപ്പെടുത്തിയത്. ഇനിയും വ്യാപിച്ചുകൊണ്ടിരിക്കുന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നതായി മെഡിക്കൽ എക്സാമിനർ വെളിപ്പെടുത്തി.
ഈ ദുരിതത്തിൽപെട്ട സമൂഹങ്ങൾക്കും ആളുകൾക്കും തന്റെ ആത്മീയസാന്നിധ്യം ഉറപ്പ് നൽകിയതിനൊപ്പം, സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കളെ സർവശക്തനായ ദൈവത്തിന്റെ കരുണയ്ക്ക് സമർപ്പിക്കുന്നുവെന്നും പാപ്പ എഴുതി. നിരവധി ജീവനുകൾ പൊലിഞ്ഞ ദാരുണമായ ഈ സംഭവത്തിൽ ആശ്വാസവും സഹായവുമെത്തിക്കുന്ന ഏവർക്കും, പ്രത്യേകിച്ച് സന്നദ്ധസേവനപ്രവർത്തകർക്ക് പരിശുദ്ധ പിതാവ് തന്റെ ആശീർവാദവും നൽകി.
16 പേരെ കാണാതായതായി അധികൃതർ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മരണസംഖ്യ പുറത്തുവിട്ടത്. കൂടാതെ, വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. ഈ ദുരിതത്തിൽ ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരായി. പന്തീരായിരത്തോളം കെട്ടിടങ്ങൾ അഗ്നിക്കിരയായി. ഇവയിൽ ഒരു കത്തോലിക്കാ ദൈവാലയവും ഒരു മോസ്‌കും സിനഗോഗും പത്തിലധികം പ്രൊട്ടസ്റ്റന്റ് ദൈവാലയങ്ങളും ഉൾപ്പെടും. 145 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്ത് വ്യാപിച്ച ഈ അഗ്നിബാധയിൽ 135 ലധികം ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.