കേരളത്തില്‍ നിന്ന് കന്യാകുമാരിയില്‍ മെഡിക്കല്‍ മാലിന്യങ്ങള്‍ തള്ളിയ ലോറി തിരികെ നല്‍കാന്‍ ആകില്ലെന്ന് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച്. കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യങ്ങളുമായി തമിഴ്‌നാട്ടിലെത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് ലേലം ചെയ്യാമെന്നും കോടതി ഉത്തരവിട്ടു

കന്യാകുമാരിയില്‍ തള്ളാനായി മെഡിക്കല്‍ മാലിന്യങ്ങള്‍ കൊണ്ടുവന്നെന്ന പേരില്‍ തിരുനെല്‍വേലി പൊലീസ് പിടിച്ചെടുത്ത ട്രക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയാണ് ഹൈകോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവ്. ലോറികള്‍ ലേലം ചെയ്യണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു.   

ഇത്തരത്തില്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കേവലം പരിസ്ഥിതി പ്രശ്നം മാത്രം അല്ലെന്നും അത് മനുഷ്യന്റെ നിലനില്‍പ്പിന് ഗുരുതരമായ ഭീഷണിയാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ബയോ-മെഡിക്കല്‍ മാലിന്യങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിലൂടെ രോഗങ്ങള്‍ പടരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. 

എന്നാല്‍ നിയമവിരുദ്ധമായി മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളൊന്നും ഇതുവരെ കണ്ടുകെട്ടിയിട്ടില്ലെന്ന് ജഡ്ജ് നിരീക്ഷിച്ചു. ഈ വാഹനങ്ങള്‍ കണ്ടുകെട്ടി ലേലം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, എന്നിവ തള്ളുന്നത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി പൊതു ഉത്തരവ് പുറപ്പെടുവിച്ചത്. ജൈവ – മെഡിക്കല്‍ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുകയും സംസ്‌കരിക്കുകയും വേണം. ഇതിനായി മാലിന്യങ്ങള്‍ ശാസ്ത്രീയമായി വേര്‍തിരിക്കുക, കൊണ്ടുപോകുക, സംസ്‌കരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ബയോ മെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങള്‍ കൊണ്ടുവന്നത്. 

ബയോ-മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള വിശദമായ നടപടിക്രമം ചട്ടങ്ങളില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് 75 കിലോമീറ്ററിനപ്പുറത്തേക്ക് ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ കൊണ്ടുപോകരുത്. ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ 48 മണിക്കൂറിനകം സംസ്‌കരിച്ചിരിക്കണം. നിയമവിരുദ്ധമായി മാലിന്യം കടത്തിക്കൊണ്ടു വന്ന് തള്ളുന്നത് വളരെ ഗൗരവമായി കാണേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ചട്ടം കൃത്യമാണെങ്കിലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് മെഡിക്കല്‍ മാലിന്യം കടത്തുന്നത് പതിവായിരിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ചെക്ക്പോസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടി തൃപ്തികരമാണെന്ന് കോടതി വ്യക്തമാക്കി. കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ തിരുനെല്‍വേലി, നടുകല്ലൂര്‍, കൊടഗനല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ തള്ളുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന്, ദേശീയ ഹരിത ട്രൈബ്യൂണല്‍ അടക്കം നടപടി സ്വീകരിച്ചിരുന്നു.