കോഴിക്കോട്: നടി മാലാ പാർവതിയെ കുടുക്കാൻ ശ്രമിച്ച് തട്ടിപ്പുസംഘം. കൊറിയർ തടഞ്ഞുവെച്ചെന്ന് പറഞ്ഞായിരുന്നു തട്ടിപ്പു സംഘം മാലാ പാർവതിയെ ഫോൺ ചെയ്തത്. എന്നാൽ പെട്ടെന്ന് തന്നെ ബുദ്ധിപരമായി പ്രവർത്തിച്ചതിനാൽ തട്ടിപ്പു സംഘത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു മാലാ പാർവതി പറയുന്നു.

മുംബൈ പോലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഒരു മണിക്കൂറോളം വെർച്വൽ അറസ്റ്റിലാക്കി. വ്യാജ ഐ.ഡി. കാർഡ് അടക്കം കൈമാറി. പെട്ടെന്ന് തന്നെ തട്ടിപ്പെന്ന് തിരിച്ചറിഞ്ഞതു കൊണ്ട് രക്ഷപ്പെട്ടു. പണം നഷ്ടപ്പെട്ടിട്ടില്ലെന്നും മാലാ പാർവതി പറഞ്ഞു.

മധുരയിൽ ഷൂട്ടിങ്ങിലായിരുന്നു. രാത്രി ഷൂട്ടിങ് കഴിഞ്ഞ് ഉറങ്ങി എഴുന്നേറ്റ ശേഷം രാവിലെ 10 മണിയോടെയായിരുന്നു കോൾ വരുന്നത്. കൊറിയർ പിടിച്ചുവെച്ചിട്ടുണ്ടെന്നായിരുന്നു കോളിൽ പറഞ്ഞത്. വിക്രം സിങ് എന്ന ആളാണ് സംസാരിച്ചത്. എന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തായ്വാനിലേക്ക് അനധികൃത സാധനങ്ങളടങ്ങിയ പാക്കേജ് പോയിട്ടുണ്ട് എന്നാണ് അവർ പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ അഡ്രസും ബാങ്ക് വിവരങ്ങളടക്കം ചോദിച്ചറിഞ്ഞു. അഞ്ച് പാസ്പോർട്ട്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാർഡ്, ലാപ്ടോപ്പ്, 200 ഗ്രാം എം.ഡി.എം.എ. തുടങ്ങിയവയായിരുന്നു പാക്കേജിൽ ഉണ്ടായിരുന്നതെന്നാണ് അവർ പറഞ്ഞത്. മുംബൈ ക്രൈം ബ്രാഞ്ച് ആണെന്ന് ഉറപ്പിക്കാൻ ഐ.ഡി. കാർഡ് അടക്കം അവർ അയച്ചു. സഹകരിക്കണമെന്ന് പറഞ്ഞ് ലൈവിൽ ഇരുത്തുകയായിരുന്നു. സംഭവത്തിൽ ബോംബെയിൽ ഒരാൾ മരിച്ചിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തട്ടിപ്പുകാർ പറഞ്ഞതായി മാലാ പാർവതി പറഞ്ഞു.

വാട്സാപ്പിലായിരുന്നു സംസാരം. ഇതിനിടെ പെട്ടെന്ന് തന്നെ ഇവരുടെ ഐ.ഡി. കാർഡ് ഗൂഗിളിൽ പരിശോധിച്ചു. ഐ.ഡി. കാർഡിൽ അശോകസ്തംഭം കാണാത്തതിനാൽ സംശയം തോന്നി. ട്രാപ്പ് ആണെന്ന് മാനേജർ അപ്പോൾ തന്നെ പറയുന്നുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ കൈയിൽ ഫോൺ കൊടുത്ത് സംസാരിച്ചപ്പോഴേക്കും അവർ കോൾ കട്ടാക്കി പോയെന്നും മാല പാർവതി പറഞ്ഞു. 72 മണിക്കൂർ നേരത്തേക്ക് തന്നെ നിരീക്ഷണത്തിലാക്കി എന്നാണ് അവർ പറഞ്ഞതെന്നും മാലാ പാർവതി പറഞ്ഞു.