മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറാണ് മോഹന്‍ലാല്‍. വില്ലനായി തുടങ്ങി പിന്നീട് നായകനിരയിലേക്ക് എത്തുകയായിരുന്നു അദ്ദേഹം. എല്ലാതരം കഥാപാത്രങ്ങളും ഇവിടെ ഭദ്രമാണെന്ന് തെളിയിച്ചായിരുന്നു അദ്ദേഹം മുന്നേറിയത്. അഭിനയത്തിന് പുറമെ നിര്‍മാണത്തിലും സജീവമായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായുള്ള സിനിമാജീവിതത്തിനിടെ അടുത്തിടെയായിരുന്നു സംവിധാനത്തില്‍ കൈവെച്ചത്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമായിരുന്നു ബറോസ്. ത്രീഡി രൂപത്തിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

താന്‍ സംവിധാനം ചെയ്ത സിനിമ കാണാന്‍ അമ്മയ്ക്ക് തിയേറ്ററിലേക്ക് വരാനാവില്ല എന്നതില്‍ സങ്കടമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ അച്ഛനും അമ്മയും നല്‍കിയ പിന്തുണയെക്കുറിച്ച് എപ്പോഴും വാചാലനാവാറുണ്ട് അദ്ദേഹം. ലാലു എന്നാണ് അമ്മ സ്‌നേഹത്തോടെ വിളിക്കാറുള്ളത്. ലാലിന്റെ അമ്മയെക്കുറിച്ച് പ്രിയപ്പെട്ടവരും വാചാലരാവാറുണ്ട്. തിരക്കുകള്‍ക്കിടയില്‍ മകനെ കാണാന്‍ കിട്ടാത്തതുകൊണ്ട് പരിഭവം പറയുന്ന ആളല്ല താന്‍ എന്ന് മുന്‍പൊരു അഭിമുഖത്തില്‍ ശാന്തകുമാരി പറഞ്ഞിരുന്നു.

സമയം കിട്ടുമ്പോഴാണ് മോന്‍ വരുന്നത്. വന്നിട്ട് അപ്പോള്‍ തന്നെ മടങ്ങിപ്പോവാനാണെങ്കില്‍ വരണമെന്നില്ല. കുറച്ച് സമയം നില്‍ക്കാന്‍ പറ്റുകയാണെങ്കില്‍ വന്നാല്‍ മതി. രണ്ട് ദിവസമെങ്കിലും നിന്നിട്ട് പോയിക്കോളൂ എന്ന് പറയാറുണ്ട്. അവന്റെ ജോലിയെക്കുറിച്ച് എനിക്ക് നന്നായിട്ട് അറിയാം. സമയം കിട്ടുമ്പോഴാണ് വീട്ടിലേക്ക് വരാറുള്ളത്. എല്ലാ ദിവസവും വിളിക്കാറുണ്ട്. ലാലു വിളിക്കാന്‍ വൈകിയാല്‍ മോള് വിളിച്ച് സംസാരിക്കും. ഫോണ്‍ വിളിയുടെ കാര്യത്തില്‍ സ്ട്രിക്ടാണ് ലാലു എന്നുമായിരുന്നു അന്ന് ശാന്തകുമാരി പറഞ്ഞത്.