തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അപകടമുണ്ടാക്കിയ നടൻ ബൈജുവിന്‍റെ ആഡംബര കാർ കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തിൽ ഓടിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് വിവരം. ഹരിയാനയിൽ രജിസ്റ്റർ ചെയ്ത കാർ കേരളത്തിൽ ഓടിക്കാനുള്ള എൻ.ഒ.സി. ഹാജരാക്കിയില്ലെന്ന് മാത്രമല്ല റോഡ് നികുതി പോലും ഇത് വരെ അടച്ചിട്ടില്ല. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് എന്‍ഫോഴ്സ്മെന്‍റ്  ആര്‍ടിഒ ഏഴ് തവണയാണ് പിഴ ചുമത്തിയത്.

ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഇവിടെ കൊണ്ടുവരുമ്പോള്‍ കേരളത്തില്‍ ഓടിക്കുന്നതിന് ഹരിയാന മോട്ടോര്‍ ‍വാഹനവകുപ്പിന്‍റെ എൻ.ഒ.സി. ഹാജരാക്കണം. വാഹനം എത്തിച്ച് 30 ദിവസത്തിനുള്ളില്‍ എൻ.ഒ.സി. ഹാജരാക്കണം എന്നാണ് വ്യവസ്ഥ. ഈ എൻ.ഒ.സി. ഇതുവരെ ഹാജരാക്കിയിട്ടില്ല. മാത്രമല്ല, കേരളത്തില്‍ റോഡ് നികുതി അടക്കണം എന്നാണ് നിയമം. വാഹനത്തിന്‍റെ ആദ്യ ഉടമ 6,28,000 രൂപ 15 വര്‍ഷത്തെ നികുതിയായി അടച്ചിട്ടുണ്ട്. എങ്കില്‍ പോലും വാഹനത്തിന് ഇനി എത്ര വര്‍ഷം കാലാവധി ബാക്കിയുണ്ടോ അത്രയും വര്‍ഷത്തെ നികുതി ബൈജു കേരളത്തില്‍ അടച്ചേ പറ്റൂ. കാറിന്‍റെ വിലയുടെ 15 ശതമാനം പ്രതിവര്‍ഷം കണക്കാക്കി അടക്കണം. ഇത് വരെ ഒരു പൈസ പോലും ബൈജുനികുതി അടച്ചിട്ടില്ല.

കഴിഞ്ഞ ഒക്ടോബറില്‍ കേരളത്തില്‍ എത്തിച്ച ശേഷം ഏഴ് തവണ സീറ്റ് ബെല്റ്റ് ധരിക്കാത്തിന് വാഹനത്തന് പിഴ ചുമത്തിയിട്ടുണ്ട്. പക്ഷെ ഓരോ തവണയും പിഴ ഓണ്‍ലൈന് വഴി അടച്ച് നിയമലംഘനങ്ങള്‍ നേരിട്ട് പിടിക്കപ്പെടാതിരിക്കാന്‍ ബൈജു അതീവ ശ്രദ്ധ കാട്ടി. ആവശ്യമെങ്കില്‍ ഒരു വര്ഷത്തേക്ക് മാത്രമായി ഓടിക്കാന് പ്രത്യേകം അനുമതി വാങ്ങാം. ഇതിനും ബൈജി അപേക്ഷ നല്കിയിട്ടില്ല. ഇനി അറിയേണ്ടത് ബൈജുവിന്‍റെ ഹരിയാന വിലാസത്തിന്‍റെ സത്യാവസ്ഥയാണ്. പോണ്ടിച്ചേരിയില് താമസക്കാരനാണ് എന്ന വിലാസം നല്‍കിയാണ് മുമ്പ് സുരേഷ് ഗോപി നിയമക്കുരുക്കില്‍പ്പെട്ടത്. അതുകൊണ്ട് തന്നെ ബൈജുവിന്റെ വിലാസത്തിന് പിറകെയും ഉദ്യോഗസ്ഥര് പായുന്നുണ്ട്.