എലോണ്‍ മസ്‌കിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പ് (DOGE) സുപ്രധാന ഏജന്‍സികളെ ഇല്ലാതാക്കാനും പിരിച്ചുവിടാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതിനിടെ മസ്‌ക് തന്റെ വകുപ്പുമായി ബന്ധപ്പെട്ട് സ്വന്തം ധാര്‍മ്മികതയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ പ്രശ്നമില്ലെന്ന് വൈറ്റ് ഹൗസും സൂചന നല്‍കിയിരിക്കുകയാണ്.

ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞത്, മസ്‌കിന്റെ വിവിധ കമ്പനികള്‍ക്ക് കോടിക്കണക്കിന് സര്‍ക്കാര്‍ കരാറുകള്‍ ഉള്ളപ്പോള്‍ അദ്ദേഹം ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരനാണെന്ന് കൂടി വ്യക്തമാക്കുകയുണ്ടായി. കരാറുകളുമായും ഡോഗ് മേല്‍നോട്ടം വഹിക്കുന്ന ഫണ്ടിംഗുമായും വൈരുദ്ധ്യം ഉണ്ടെന്ന് വ്യക്തമായാല്‍ മസ്‌കിന് ആ കരാറുകളില്‍ നിന്ന് സ്വയം ഒഴിഞ്ഞുമാറാന്‍ അവകാശം ഉണ്ടെന്നും ലീവിറ്റ് വ്യക്തമാക്കി.

അതേസമയം തന്റെ ബിസിനസുകളില്‍ ഒന്നിനെ പോലും ബാധിക്കാതെ വാഷിംഗ്ടണില്‍ ഡോിന്റെ ഒരു നടപടിയും മസ്‌കിന് നിര്‍ദ്ദേശിക്കാന്‍ കഴിയില്ല. ട്വിറ്ററായിരുന്ന എക്സ് കമ്പനി വാങ്ങുന്നതിന് മുമ്പ് കമ്പനിയില്‍ താന്‍ സ്വന്തമാക്കിയിരുന്ന ഓഹരികളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചതായി ആരോപിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ കേസ് അദ്ദേഹം ഇപ്പോള്‍ നേരിടുന്നുണ്ട്. ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍ വഴി സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ടെസ്ലയ്ക്കും സ്പേസ് എക്സിനും എതിരെ അന്വേഷണം നടത്തി പിഴ ചുമത്തിയിരുന്നു. സുരക്ഷ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ടെസ്ലയ്ക്കെതിരെ നീതിന്യായ വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്.