ന്യൂഡൽഹി: ജസ്റ്റിസ് സഞ്ജീവ് ഖന്നയെ പിൻഗാമിയായി ശിപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. നവംബർ 10ന് വിരമിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേന്ദ്രസർക്കാറിന് കത്തയച്ചത്.
പുതിയ ചീഫ് ജസ്റ്റിസിനെ നിർദേശിക്കാനാവശ്യപ്പെട്ട് കേന്ദ്രം ചന്ദ്രചൂഡിന് നേരത്തെ കത്തയച്ചിരുന്നു. നിലവിൽ സുപ്രീംകോടതിയിലെ രണ്ടാമനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. കേന്ദ്രം ശിപാർശ അംഗീകരിച്ച് വിജ്ഞാപനമിറക്കുന്നതോടെ രാജ്യത്തിന്റെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേൽക്കും. 2025 മേയ് 13വരെ ഇദ്ദേഹത്തിന് കാലാവധിയുണ്ടാകും.
1983ൽ ഡൽഹിയിൽ അഭിഭാഷകനായ സഞ്ജീവ് ഖന്ന 2005ൽ ഡൽഹി ഹൈകോടതിയിൽ അഡീഷനൽ ജഡ്ജിയായി. 2006ൽ സ്ഥിരം ജഡ്ജിയായി. 2019 ജനുവരിയിലാണ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റത്. ഹൈകോടതി ചീഫ് ജസ്റ്റിസ് പദവി വഹിക്കാതെ സുപ്രീംകോടതിയിലെത്തിയ ചുരുക്കം ചിലരിൽ ഒരാളാണ് സഞ്ജീവ് ഖന്ന. സുപ്രീംകോടതി ലീഗൽ സർവിസ് കമ്മിറ്റി ചെയർമാൻ സ്ഥാനവും വഹിച്ചിരുന്നു.