നൈജീരിയയിലെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ വർധിച്ചുവരുന്ന വിഗ്രഹാരാധനയിൽ ആശങ്ക രേഖപ്പെടുത്തി ഇവിടുത്തെ ഗ്രാമപ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഫാദർ വിറ്റാലിസ് അനെഹോബി. നൈജീരിയയിലെ പല കത്തോലിക്കാ നേതാക്കന്മാരും പെന്തക്കോസ്ത് സഭയുടെ സ്വാധീനത്തെക്കുറിച്ച് ആശങ്കാകുലരാണെങ്കിലും, കത്തോലിക്കർക്കിടയിലെ ആശങ്കപ്പെടേണ്ട വലിയ പ്രവണതയാണ് ഇതെന്നാണ് വൈദികന്റെ വെളിപ്പെടുത്തൽ.

നൈജീരിയയിലെ ഗ്രാമപ്രദേശങ്ങളിൽ, ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കുന്ന യുവാക്കളുടെ എണ്ണം കുത്തനെ കുറയുകയും അവരിൽ പലരും വിഗ്രഹാരാധനയിലേക്ക് തിരിയുകയും ചെയ്യുന്നു. “ഞാൻ സംസാരിച്ച യുവാക്കളിൽ ഭൂരിഭാഗവും ദാരിദ്ര്യം, തൊഴിലില്ലായ്മ, ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നതിനാൽ അവരെ സംരക്ഷിക്കുന്നതിലുള്ള സഭയുടെ പരാജയം തുടങ്ങിയ ബുദ്ധിമുട്ടുകളിൽ ദുഃഖിതരാണെന്ന് പറഞ്ഞു.” ഫാദർ വിറ്റാലിസ് പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ മതപീഡനം നടക്കുന്ന രാജ്യമാണ് നൈജീരിയ.

നൈജീരിയയിലെ ഗ്രാമങ്ങളിലെ യുവാക്കൾ പെന്തക്കോസ്ത് പള്ളികളിലേക്കല്ല, ക്രിസ്തുമതം സ്വീകരിച്ചപ്പോൾ തങ്ങളുടെ പൂർവികർ ഉപേക്ഷിച്ച മതങ്ങളിലേക്കാണ് പോകുന്നത്. വളരെ ചെറിയ ആൺകുട്ടികളും പെൺകുട്ടികളും ഈ രീതികളിലേക്ക് മടങ്ങുകയാണ്. ഈ വൈദികൻ വേദനയോടെ വെളിപ്പെടുത്തുന്നു.