യെമൻ പൗരൻ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശി നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ വഴിമുട്ടി. കുടുംബത്തിന് ദയാധനം നല്‍കി മോചനം സാദ്ധ്യമാക്കാനുള്ള ശ്രമങ്ങളോട് കൊല്ലപ്പെട്ടയാളുടെ സഹോദരനും സഹോദരിയും സഹകരിക്കുന്നില്ലെന്നും ചർച്ചകളില്‍നിന്ന് ഗോത്രത്തലവന്മാർ പിൻവലിഞ്ഞെന്നുമാണ് വിവരം.

ആഭ്യന്തര സംഘർഷം രൂക്ഷമായ യെമനില്‍ വ്യവസ്ഥാപിത സർക്കാരില്ലാത്തതിനാല്‍ നയതന്ത്രനീക്കങ്ങള്‍ക്ക് പരിമിതികളേറെയാണ്. 1996ന് ശേഷം യെമനില്‍ സ്ത്രീകളെ വധശിക്ഷയ്‌ക്കു വിധേയരാക്കിയിട്ടില്ലെന്നതാണ് ഏക ആശ്വാസം.
ഏപ്രില്‍ 20ന് യെമനിലെത്തിയ അമ്മ പ്രേമകുമാരിക്ക് ഒരു തവണ മാത്രമാണ് നിമിഷപ്രിയയെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചത്. പ്രവാസി സാമൂഹിക പ്രവർത്തകൻ സാമുവല്‍ ജെറോമിന്റെ വസതിയിലാണ് പ്രേമകുമാരിയുടെ താമസം.

ഗോത്രത്തലവന്മാർ കൂടുതല്‍ പണം ആവശ്യപ്പെടുന്നതായാണ് യെമനിലെ അഭിഭാഷകൻ പറയുന്നത്. മോചനത്തിന് 40,000 ഡോളർ വേണ്ടിവരുമെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് പൊതുജനങ്ങളില്‍നിന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സില്‍ പിരിച്ചെടുത്ത 20,000 ഡോളർ കൈമാറിയിരുന്നു.