തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്‌ഐ വിചാരിച്ചാൽ ചലിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. ഹാലിളകിയാൽ നിലയ്‌ക്ക് നിർത്താൻ എസ്എഫ്‌ഐക്ക് അറിയാം. അതിന് കേരളത്തിലെ മുഴുവൻ എസ്എഫ്‌ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്‌ഐ മാത്രം മതിയെന്ന് ആർഷോ വെല്ലുവിളിച്ചു. കേരള സർവകലാശാല ആസ്ഥാനത്ത് ഇന്നും നടന്ന പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു പി.എം ആർഷോ.

പുതിയ വിദ്യാർത്ഥി യൂണിയനെ സത്യപ്രതിഞ്ജ ചെയ്യാൻ വി.സി അനുവദിക്കാത്തതിലും ഇന്നലെത്തെ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധം നടത്തിയത്. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സമാധാനപരമായും മാതൃകാപരമായും അനിശ്ചിതകാല സമരം മുന്നോട്ടു കൊണ്ടു പോകണം എന്നാണ് എസ്എഫ്‌ഐ ആഗ്രഹിച്ചതെന്ന് ആർഷോ പറഞ്ഞു. മോഹനൻ കുന്നുമ്മൽ എന്ന ആർഎസ്എസുകാരന് എസ്എഫ്‌ഐയെ കണ്ടാൽ ഹാലിളകും. അതുകൊണ്ടാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട യൂണിയനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത്.

ഹാലിളകിയാൽ നിലക്ക് നിർത്താൻ എസ്എഫ്‌ഐക്ക് അറിയാം. തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്‌ഐ വിചാരിച്ചാൽ ചലിക്കില്ല. അതിന് കേരളത്തിലെ മുഴുവൻ എസ്എഫ്‌ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്‌ഐ മാത്രം മതി. പൊലീസ് അത് മനസിലാക്കിക്കോ. ആർഷോ വെല്ലുവിളിച്ചു.

”ഡിസിപി ഒരുത്തൻ ഇന്നലെ എസ്എഫ്ഐയുടെ നെഞ്ചത്ത് കയറി. കർണാടകയിൽ നിങ്ങൾ കണ്ട നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല കേരളത്തെ എസ്.എഫ്.ഐ. ഡിസിപി അനങ്ങണ്ടാ എന്ന് ഞങ്ങൾ തീരുമാനിച്ചാൽ അനങ്ങില്ല. സർവകലാശാലയുടെ പടിവാതിൽക്കൽ ഞങ്ങൾ സമരം പുനരാരംഭിക്കും.”

കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. മോഹൻ കുന്നുമ്മലിനെതിരെ കടുത്ത അധിക്ഷേപമാണ് ആർഷോ നടത്തിയത്. ”തൃശൂരിലെ വീട് വിട്ട് പുറത്തിറങ്ങാൻ അനുവദിക്കില്ല.കുന്നുമ്മൽ മോഹനാ നിനക്ക് നിന്റെ വീട് വിട്ട് പുറത്തിറങ്ങാൻ കഴിയില്ല. ”എന്നായിരുന്നു ആർഷോയുടെ ഭീഷണി