രമേശ് പിഷാരടി നേരിടുന്ന ഏറ്റവും വലിയ ചോദ്യം, എപ്പോഴും എങ്ങനെയാണ് മമ്മൂക്കയ‌്ക്കൊപ്പം സഞ്ചരിക്കാൻ കഴിയുന്നത് എന്നാണ്. അതിന് വ്യക്തമായ ഉത്തരം ഒടുവിൽ പിഷാരടി തന്നെ പറയുകയാണ്. ”നമ്മൾ കാണുന്ന പല സൗഹൃദങ്ങളിലും ഇതിലെന്താണ് ലാഭം എന്ന് ആളുകൾ ചിന്തിക്കാറുണ്ട്. സിനിമയിൽ വേഷം കിട്ടാനെന്നൊക്കെ തരത്തിലാകാം അത്തരക്കാർ ഉത്തരം കണ്ടെത്തുന്നത്. എന്റെയും മമ്മൂക്കയുടെയും പ്രൊഫൈലുകൾ തമ്മിൽ മാച്ച് ആകാത്തതുകൊണ്ടാകാം ഞങ്ങളെ സംശയത്തോടെ നോക്കുന്നത്. മമ്മൂക്കയോടൊപ്പമുള്ള യാത്രകൾ സംഭവിച്ചു പോകുന്നതാണ്.
മമ്മൂട്ടി കമ്പനിയുടെ ഒരു സിനിമയിൽ പോലും ഞാനില്ല. എന്നാൽ അതിന്റെയെല്ലാം ലൊക്കേഷനിൽ പോയിട്ടുണ്ട്. ഗാനഗന്ധർവൻ നടക്കുന്ന സമയത്ത് ഒരു കഥാപാത്രം വന്നപ്പോൾ, എന്തിനാ വേറെ ആളെ നോക്കുന്നത്; നിനക്ക് തന്നെ അഭിനയിച്ചു കൂടേ എന്നാണ് മമ്മൂക്ക ചോദിച്ചത്. ഞാനും ധർമ്മജനും 20 കൊല്ലം ഒരുമിച്ച് നടന്നപ്പോൾ ആരും ചോദിച്ചിട്ടില്ല എന്തിനാണ് നിങ്ങൾ എപ്പോഴും ഒരുമിച്ചുള്ളതെന്ന്. (ഇടയിൽ ധ്യാൻ ശ്രീനിവാസന്റെ കമന്റ്: ”അതുപോലെയാണോ മമ്മൂക്ക?” )
പഴയ ലൊക്കേഷനിൽ സംഭവിച്ച പല കാര്യങ്ങളും അറിയാൻ കൂടി വേണ്ടിയാണ് അദ്ദേഹത്തോടൊപ്പം പോകുന്നത്. വലിയ സന്തോഷമാണ് അത് നൽകുന്നത്. ”
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി താൻ സംവിധാനം ചെയ്യുന്ന സിനിമ വൈകാതെ സംഭവിക്കുമെന്ന് രമേശ് പിഷാരടി പറഞ്ഞു.