പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ൻ സന്ദർശനത്തിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 23ന് അദ്ദേഹം യുക്രെയ്ൻ സന്ദർശിക്കും. പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കിയുമായി മോദി കൂടിക്കാഴ്ച നടത്തും. റഷ്യ- യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷമുള്ള മോദിയുടെ ആദ്യത്തെ സന്ദർശനമാണ്. പ്രധാനമന്ത്രി മോദി റഷ്യ സന്ദർശിച്ച് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് സന്ദർശനം.

ഏകദേശം ഒരു മാസം മുമ്പ് ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ മോദി റഷ്യ സന്ദർശിച്ച് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് യുക്രെയ്ൻ സന്ദർശനം. റഷ്യന്‍ സന്ദർശനത്തില്‍ ആണവോർജം, കപ്പൽ നിർമാണം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ വ്‌ളാഡമിർ സെലൻസ്‌കി അപലപിച്ചിരുന്നു. സമാധാന ശ്രമങ്ങൾക്കുമേലുള്ള വിനാശകരമായ പ്രഹരമാണെന്നായിരുന്നു സെലൻസ്‌കി പറഞ്ഞത്. 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി പുടിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു പ്രധാനമന്ത്രി റഷ്യൻ സന്ദർശനം നടത്തിയത്.