ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെടുത്തി നടി പ്രയാഗ മാര്‍ട്ടിന്റേയും നടന്‍ ശ്രീനാഥ് ഭാസിയുടേയും പേരുകള്‍ കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആഡംബര ഹോട്ടലിലെ മുറിയില്‍ ചെന്ന് പ്രയാഗയും ശ്രീനാഥ് ഭാസിയും അടക്കം 20 ഓളം പേര്‍ ഓംപ്രകാശിനെ കണ്ടു എന്നായിരുന്നു വാര്‍ത്ത. മുറിയില്‍ നിന്നും മദ്യവും വീര്യം കുറഞ്ഞ കൊക്കെയ് നും അടക്കം കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രയാഗയോടും ശ്രീനാഥ് ഭാസിയോടും ചോദ്യം ചെയ്യലിനായി സ്‌റ്റേഷനിലെത്താന്‍ മരട് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിന് പിന്നാലെ പ്രയാഗയ്‌ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്.  പ്രയാഗ ഇന്‍സ്റ്റഗ്രാമില്‍ അടുത്തിടെ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും താഴെയാണ് മോശം കമന്റുകളുമായി ചിലര്‍ എത്തിയത്.  

‘ചുമ്മാതല്ല കിളി പാറി നടന്നിരുന്നത് അല്ലെ’? ‘ഭാസിയും നീയും അകത്താകുമോ’? ‘ഹാപ്പി ജേര്‍ണി ടു ജയില്‍’, ‘ഇനി പ്രകാശന്‍ പറക്കട്ടെ’, ‘ പ്രയാഗയുടെ മുടിയും ഡ്രസ്സിങ് സ്‌റ്റൈലും കണ്ടപ്പോ മുന്‍പേ ഡൗട്ട് തോന്നിയിരുന്നു’ എന്നിങ്ങനെ നീളുന്ന കമന്റുകളാണ് ഇട്ടിരിക്കുന്നത്.

ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രയാഗ ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റോറിയും പങ്കുവെച്ചിരുന്നു. ‘ഹ,ഹ,ഹ,ഹു,ഹു…’ എന്നെഴുതിയ ഫ്രെയിം ചെയ്ത ബോര്‍ഡായിരുന്നു പ്രയാഗ പോസ്റ്റ് ചെയ്തത്. പിന്നാലെ പരിഹസിക്കുകയാണോ എന്ന ചോദ്യം ആളുകളുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു.

നേരത്തെ ഹെയര്‍ സ്‌റ്റൈലിന്റേയും ഔട്ട് ഫിറ്റുകളുടേയും പേരിലും പ്രയാഗക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. പല നിറങ്ങള്‍ കളര്‍ ചെയ്ത മുടിയുടെ ചിത്രം പങ്കുവെച്ചപ്പോള്‍ ‘ഇതെന്താ, കളര്‍ കോഴിക്കുഞ്ഞാണോ’ എന്നാണ് ആളുകള്‍ കമന്റ് ചെയ്തിരുന്നത്. റിപ്പ് ഡ് ജീന്‍സ് ധരിച്ചുള്ള ചിത്രങ്ങളിലും ആളുകള്‍ പരിഹാസവുമായെത്തി. സ്‌റ്റൈലിനായി പ്രത്യേകം പറഞ്ഞ് കീറിയതാണോ എന്നെല്ലാമായിരുന്നു ആളുകളുടെ പരിഹാസം.

‘സാഗര്‍ ഏലിയാസ് ജാക്കി’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു പ്രയാഗയുടെ അരങ്ങേറ്റം. 2016-ല്‍ ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന മലയാളം സിനിമയില്‍ പ്രയാഗ നായികയായി. കട്ടപ്പനയിലെ ഋതിക് റോഷന്‍, ഫുക്രി, പോക്കിരി സൈമണ്‍, രാമലീല, ഒരു പഴയ ബോംബ് കഥ, ഉള്‍ട്ട, ഭൂമിയിലെ മനോഹര സ്വകാര്യം, എന്താടാ സജി, ഡാന്‍സ് പാര്‍ട്ടി, ബുള്ളറ്റ് ഡയറീസ് തുടങ്ങിയവയാണ് പ്രയാഗ അഭിനയിച്ച പ്രധാന സിനിമകള്‍. ഇന്‍സ്റ്റഗ്രാമില്‍ മിസ് മാര്‍ട്ടിന്‍ എന്നറിയപ്പെടുന്ന പ്രയാഗയ്ക്ക് ഒരു മില്യണിലേറെ ഫോളോവേഴ്സുണ്ട്.